| Wednesday, 16th September 2020, 8:09 am

എനിക്കറിയാവുന്ന മുഖ്യമന്ത്രി അതാണ്; യാതൊരു അഴിമതിയും സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്ന് നിസാന്‍ മുന്‍ സി.ഇ.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമയ നിഷ്ഠവും നല്ലത് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള കേരള സര്‍ക്കാരിന്റെ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് വൊഡഫോണ്‍, നിസാന്‍, ജി.ഇ എന്നീ കമ്പനികളുടെ സി.ഐ.ഒ ആയിരുന്ന ടോണി തോമസ്.

കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നപ്പോള്‍ അഴിമതി തടഞ്ഞ ഒരു കാര്യം പങ്കുവച്ചപ്പോള്‍ താന്‍ നേരിട്ടിടപെട്ട, തനിക്കറിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതാണ്,അതുപോലെതന്നെയാണ് പെരുമാറുക എന്ന് തനിക്ക് വ്യക്തമായി തോന്നിയെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി ടോണി തോമസ് പറഞ്ഞു.

താന്‍ മുന്‍പ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി താനിരിക്കുന്ന സമയത്ത് ഇന്റര്‍വ്യൂ നടക്കുന്ന സമയത്ത് യു.ഡി.എഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഒരാള്‍ക്ക് ആ ആള്‍ ഒരു അഴിമതി നടത്താന്‍ പോകുന്നുവെന്ന വിവരം തനിക്ക് കിട്ടിയെന്നും തുടര്‍ന്ന് ആ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് സംസാരിച്ചെന്നും
നിങ്ങളുടെ മകള്‍ക്ക് അവരുടെ യോഗ്യതകൊണ്ട് കിട്ടുന്നതാണ് ജോലിയെന്നും ഇവിടെ ആരെങ്കിലും വിചാരിച്ച് ജോലി കിട്ടുന്നതല്ല. അതിന്റെ ഭാഗമായി നിങ്ങള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കാന്‍ പാടില്ല എന്നു പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണത്തിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ നിന്നാണ് സര്‍ക്കാരിന് ശീലമെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് അഴിമതി തീണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഈ പ്രതികരണമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ കാരണമായതെന്ന് ടോണി തോമസ് കുറിപ്പില്‍ പറയുന്നുണ്ട്.

”കേരളാ സര്‍ക്കാരിനെ പറ്റി ഏറ്റവും അഭിമാനിക്കുന്നത് ഒരു തലത്തിലും, ഒരു രീതിയിലും യാതൊരു അഴിമതിയും തനിക്കും, ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട ആര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്. ഒരു അധികാരിപോലും വഴിവിട്ടു ഒരു രീതിയിലും പെരുമാറിയിട്ടില്ല. ഒരു ആ കമ്പനിക്ക്, മറ്റേതെങ്കിലും കമ്പനിക്ക് ഒരു കരാറോ, ഒരാള്‍ക്ക് ഒരു ജോലിയോ ഒന്നും, ആരും ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ സര്‍ക്കാരിന്റ മികവായി ഇത് ഞാന്‍ പല വേദികളിലും അഭിമാനത്തോടെ പറയുകയും ചെയ്യാറുണ്ട്,” അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഞാൻ ഇന്ത്യയിൽ തിരിച്ചു വന്നതിനു ശേഷം ആദ്യമായി സർക്കാരുമായി നേരിട്ടിടപെടുന്നത് രഘുറാം രാജൻ റിസേർവ് ബാങ്ക് ഗവർണർ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ‘മൊബൈൽ മണി’ അഡ്വൈസർ ആയിട്ടാണ്. ആദ്യത്തെ മീറ്റിംഗിന് റിസേർവ് ബാങ്കിൽ ചെന്നപ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു പോയി. ഗേറ്റിൽ എത്തിയപ്പോൾ തന്നെ അവിടെ സ്വീകരിക്കാൻ ആള്, യാതൊരു ബുദ്ധിമുട്ടുമില്ലാതെ അകത്തു കയറി, മീറ്റിംഗ് കൃത്യ സമയത്തു തന്നെ തുടങ്ങി, കൃത്യസമയത്തു തന്നെ അവസാനിച്ചു. ഒരു സർക്കാർ സ്ഥാപനത്തിൽ ഇത് ഞാൻ തീരെ പ്രതീക്ഷിച്ചതല്ല. പിന്നീടൊരിക്കൽ ഒരു കാർ വാങ്ങിയപ്പോൾ നികുതി വകുപ്പിന്റെ ഒരു നോട്ടീസ് കിട്ടി തിരുവനന്തപുരത്തെ നികുതി വകുപ്പിന്റെ ഓഫീസിൽ പോകേണ്ടി വന്നു. അവിടെയും വളരെ നല്ല രീതിയിലുള്ള പെരുമാറ്റവും, സമയനിഷ്ഠയുമായിരുന്നു. ഈ രണ്ടു സംഭവങ്ങളും നടന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളായതു കൊണ്ടാവാം ഈ മികവ് എന്ന് കരുതി. സംസ്ഥാനത്തു വരുമ്പോൾ സംഗതി വേറെയാവും എന്ന് കരുതി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറെ നാളുകൾക്കു ശേഷം, ഈ മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോൾ, ഈ അടുത്ത നാളുകളിൽ പല കാര്യങ്ങളിൽ കേരളാ സർക്കാരുമായി അടുത്തിടപെടാൻ ധാരാളം അവസരങ്ങൾ ഉണ്ടായി. ഞാൻ നേരിട്ടിടപെട്ട് ഒന്നിലധികം അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ വന്നു, കൂടാതെ ആദ്യ പ്രളയ സമയത്ത് പല തലത്തിൽ സഹായം കേരളത്തിൽ കൊണ്ടുവരാനും ഞാൻ സർക്കാരുമായി അടുത്തിടപഴകി, മാത്രമല്ല ഞാൻ സർക്കാരിന്റെ പല കമ്മിറ്റികളിലും മറ്റും ചെയർമാൻ, അഡ്വൈസർ, അംഗം, വികസനവാദി ഒക്കെയായി പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുന്നുണ്ട്. ഇതുപോലുള്ള പല കാര്യങ്ങൾക്കും സർക്കാരിന്റെ ഏറ്റവും ഉന്നത തലങ്ങളിലുള്ള അധികാരികളുമായിട്ടു നേരിട്ട് തന്നെയാണ് ഞാൻ പ്രവർത്തിച്ചത്. ഇതിൽ പല വിഷയങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നേതൃത്വം നൽകിയിരുന്നത്, അത് കൊണ്ട് അദ്ദേഹവുമായി അടുത്ത് പല കാര്യങ്ങളിലും പ്രവർത്തിക്കാൻ അവസരമുണ്ടായി. ഞാൻ ഇവിടെ കണ്ട പല കാര്യങ്ങളും, സമയനിഷ്ഠ, നല്ലതു ചെയ്യണം എന്ന വ്യക്തമായ ഉദ്ദേശം, മുതലായ പല കാര്യങ്ങളും എന്നെ നല്ല രീതിയിൽ അത്ഭുതപ്പെടുത്തി. പക്ഷെ ഇതിന്റെ എല്ലാം മുകളിൽ, ഞാൻ നമ്മുടെ കേരളാ സർക്കാരിനെ പറ്റി ഏറ്റവും അഭിമാനിക്കുന്നത്, ഒരു തലത്തിലും, ഒരു രീതിയിലും യാതൊരു അഴിമതിയും എനിക്കും, ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട ആർക്കും നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്. ഒരു അധികാരിപോലും വഴിവിട്ടു ഒരു രീതിയിലും പെരുമാറിയിട്ടില്ല. ഒരു IT കമ്പനിക്ക്, മറ്റേതെങ്കിലും കമ്പനിക്ക് ഒരു കരാറോ, ഒരാൾക്ക് ഒരു ജോലിയോ ഒന്നും, ആരും ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ സർക്കാരിന്റ മികവായി ഇത് ഞാൻ പല വേദികളിലും അഭിമാനത്തോടെ പറയുകയും ചെയ്യാറുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന്, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പത്ര സമ്മേളനത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ വന്ന ആരോപണത്തെ പറ്റി സംസാരിച്ചപ്പോൾ, അദ്ദേഹം കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നപ്പോൾ അഴിമതി തടഞ്ഞ ഒരു കാര്യം പങ്കുവച്ചു. ഞാൻ നേരിട്ടിടപെട്ട, എനിക്കറിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതാണ്, അതുപോലെതന്നെയാണ് പെരുമാറുക എന്ന് എനിക്ക് വ്യക്തമായി തോന്നി. അതുകൊണ്ടിതിവിടെ പങ്കുവയ്ക്കുന്നു.

Nissan ex ceo   Tony Thomas  praises ldf government and chief minister  pinarayi vijayan

We use cookies to give you the best possible experience. Learn more