| Monday, 30th September 2024, 3:50 pm

ആ സൂപ്പർ സ്റ്റാറിനെ പോലെ മസിൽ ഉണ്ടെങ്കിൽ സിനിമയിൽ അവസരം കിട്ടുമെന്ന് ഞാൻ കരുതി: നിഷാന്ത് സാഗർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളുടെ അവസാനത്തിൽ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് നിഷാന്ത് സാഗർ. എന്നാൽ ലോഹിതാദാസ് ഒരുക്കിയ ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് മലയാളികൾക്ക് സുപരിചിതനാവുന്നത്.

പിന്നീട് ഫാന്റം,പുലിവാൽ കല്യാണം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വലിയ ശ്രദ്ധ നേടി. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ ആർ.ഡി.എക്സ് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

സിനിമയിലേക്ക് വന്ന സമയത്ത് തനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്നും നല്ല സിനിമകളോ സിനിമകളിലെ യേശുദാസിന്റെ പാട്ടുകളോയൊന്നുമല്ല തന്നെ സ്വാധീനിച്ചതെന്നും നിഷാന്ത് പറയുന്നു. സൽമാൻ ഖാനെ പോലെ മസിൽ ഉണ്ടെങ്കിൽ സിനിമയിൽ അവസരം ലഭിക്കുമെന്നായിരുന്നു തന്റെ ധാരണയെന്നും തനിക്ക് സിനിമയെ കുറിച്ച് വലിയ പിടിയില്ലെന്ന് സംവിധായകൻ ലോഹിതദാസിന് മനസിലായിട്ടുണ്ടാവുമെന്നും നിഷാന്ത് സാഗർ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു നിഷാന്ത്.

‘സിനിമയിൽ വന്ന സമയത്ത് എനിക്കൊന്നിനെ കുറിച്ചും വലിയ ഐഡിയ ഇല്ലായിരുന്നു. ലോഹി സാറിനെ കുറിച്ചൊന്നും എനിക്ക് കൂടുതലായി അറിയില്ലായിരുന്നു. ദാസേട്ടന്റെ പാട്ടുകൾ കേട്ട്, കുറെ നല്ല സിനിമകളൊക്കെ കണ്ട് ഇഷ്ടപ്പെട്ടിട്ടൊന്നുമല്ല ഞാൻ സിനിമയിലേക്ക് വന്നത്.

സൽമാൻ ഖാന്റെ മസിൽ കണ്ടിട്ട് ബോഡിയൊക്കെ അങ്ങനെ പെരുപ്പിച്ചാൽ സിനിമയിലെത്താം എന്നായിരുന്നു എന്റെ ധാരണ. അങ്ങനെയൊരു ചിന്തയായിരുന്നു എനിക്ക്.

എനിക്ക് തോന്നുന്നത് ആദ്യമായി എന്നെ കണ്ടപ്പോൾ ലോഹി സാറിനും അത് മനസിലായിട്ടുണ്ട്. ഇവനൊരു മണ്ടനാണെന്ന് അദ്ദേഹം ചിലപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും(ചിരി ),’നിഷാന്ത് സാഗർ പറയുന്നു.

Content Highlight: Nishanth Sagar Talk About His Film Career

We use cookies to give you the best possible experience. Learn more