Entertainment news
സല്‍മാന്‍ ഖാന്റെ ഒരു സിനിമയാണ് വഴിത്തിരിവായത്: നിഷാന്ത് സാഗര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 18, 11:02 am
Tuesday, 18th July 2023, 4:32 pm

സല്‍മാന്‍ഖാന്റെ ഒരു സിനിമ കണ്ടതിന് ശേഷമാണ് താന്‍ ശരീരം ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് നടന്‍ നിഷാന്ത് സാഗര്‍. അന്ന് മുതല്‍ തന്നെയാണ് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ് സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയോടുള്ള ഇഷ്ടം കാരണം ഏഴാം ക്ലാസില്‍ പഠിക്കുന്ന ആ പ്രായം തൊട്ടേ നടക്കാന്‍ പോകുകയും ചെറിയരീതിയില്‍ വര്‍ക്ഔടുകള്‍ ചെയ്ത് തുടങ്ങിയരുന്നു എന്നും നിഷാന്ത് സാഗര്‍ പറഞ്ഞു.

‘പ്രായമാകുന്തോറും, ജിവിതം മുന്നോട്ട്‌പോകുമ്പോള്‍ നമുക്ക് തന്നെ നമ്മളെ കുറിച്ച് ഒരു ധാരണ വരും. ശരീരത്തെ കുറിച്ചും നമുക്കൊരു ധാരണ കിട്ടും, എങ്ങനെയൊക്കെ മെയ്‌ന്റെയ്ന്‍ ചെയ്യണമെന്നുമൊക്കെ അപ്പോള്‍ മനസ്സിലാകും. പിന്നെ അതെളുപ്പമാണ്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സല്‍മാന്‍ ഖാന്റെ ‘ഏക് ലഡ്ക ഏക് ലഡ്കി’ എന്ന സിനിമ കണ്ടതോടെ ബോഡിബില്‍ഡിംഗിലേക്ക് പ്രവേശിക്കുന്നത്. അന്ന് ദൂരദര്‍ശനില്‍ ഹിന്ദി സിനിമകള്‍ വരുമായിരുന്നു. അന്നാണ് ബോഡിബില്‍ഡിങ്ങിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ടി.വിയില്‍ ആ സിനിമ കളിക്കുമ്പോള്‍ തന്നെ ഞാന്‍ സൈഡില്‍ കണ്ട് ഭാരമെടുത്ത് ഉയര്‍ത്തുകയെല്ലാം ചെയ്തിരുന്നു.

തൊട്ടടുത്ത ദിവസം രാവിലെ മുതല്‍ തന്നെ നടക്കാന്‍ പോകലൊക്കെ തുടങ്ങിയിരുന്നു. സിനിമയിലേക്ക് എത്തണമെന്ന ഒരു ഇഷ്ടം കൊണ്ടാണ് അതൊക്കെ ചെയ്തത്. അന്ന് മുതല്‍ തന്നെയാണ് സിനിമയിലെത്തണമെന്നും ആഗ്രഹിച്ച് തുടങ്ങിയത്.

ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസി എന്ന സിനിമയിലേക്കാണ് ആദ്യമായി അപ്രോച്ച് ചെയ്യുന്നത്. പത്രത്തില്‍ ഒരു പരസ്യം കണ്ടാണ് അതിന് പോകുന്നത്. നായകനെ ആവശ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ആ പരസ്യം. ആ പരസ്യത്തിലുള്ള നമ്പറില്‍ വിളിച്ച് എങ്ങനെയുള്ള ആളെയാണ് നോക്കുന്നത് എന്ന് അന്വേഷിച്ചിരുന്നു. കാരണം, എനിക്ക് അന്ന് തീരെ മലയാളി ലുക്ക് ഇല്ലായിരുന്നു. ഞാന്‍ എന്റെ ലുക്ക് ഇങ്ങനെയൊക്കെയാണ് എന്ന് പറയുകയും ചെയ്ത്. നോര്‍ത്ത് ഇന്ത്യന്‍ ലൂക്ക് ഉള്ള ഒരാളെയാണ് നോക്കുന്നത് എന്ന് അവരും പറഞ്ഞു. അപ്പോ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് വന്നു. അന്ന് 18 വയസ്സായിരുന്നു പ്രായം. പിന്നീട് ഓഡീഷനൊക്കെ കഴിഞ്ഞാണ് എന്നെ സെലക്ട് ചെയ്തത്,’ നിഷാന്ത് സാഗര്‍ പറഞ്ഞു.

CONTENT HIGHLIGHTS: Nishant Sagar talks about his entry into cinema