| Friday, 31st January 2020, 5:49 pm

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നാളെയില്ല; മരണവാറണ്ടിന് സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറണ്ട് കോടതി സ്റ്റേ ചെയ്തു. ഇനിയൊരുത്തരവുണ്ടാവുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് ദല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു.

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹരജി തള്ളിയത്.

ബുധനാഴ്ച പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങ് മരണവാറന്റിനെതിരെ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹരജി തള്ളിക്കൊണ്ടുള്ള പ്രസിഡന്റിനെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി നല്‍കിയത്.

എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നാണ് കോടതി അറിയിച്ചത്. ജനുവരിയിലാണ് നിര്‍ഭയ ക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്.

2012 ഡിസംബര്‍ 16നായിരുന്നു പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more