നിര്‍ഭയാ കേസ്; വധശിക്ഷ റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍
nirbhaya case
നിര്‍ഭയാ കേസ്; വധശിക്ഷ റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2020, 12:36 pm

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനിരിക്കെ പ്രതികളിലൊരാള്‍ തിരുത്തല്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 22 ന് വധ ശിക്ഷ നടപ്പിലാക്കാമെന്ന് ദല്‍ഹി കോടതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വിനയ് ശര്‍മ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. മുകേഷ്, രവി, വിനയ്, അക്ഷയ് എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക.

മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ തിരുത്തല്‍ ഹരജി, ദയാഹരജി എന്നീ വഴികളാണ് മുന്നിലുള്ളത്.
തീഹാര്‍ ജയിലില്‍ ഇന്നലെ എത്തിയ അഭിഭാഷകര്‍ക്ക് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള വക്കാലത്ത് പ്രതികള്‍ നല്‍കിയിരുന്നു.

സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.

കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ