| Thursday, 30th May 2019, 9:27 pm

നീരവ് മോദിക്ക് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ നാലാം തവണയും തള്ളി; വിട്ടു നല്‍കിയാല്‍ ഏത് ജയിലിലടക്കുമെന്ന് വ്യക്തമാക്കണമെന്ന് ഇന്ത്യയോട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട് ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും നിഷേധിച്ച കോടതി റിമാന്റ് കാലാവധി ജൂണ്‍ 27 വരെ നീട്ടി. വെസ്റ്റ്മിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നാലാമതും ജാമ്യാപേക്ഷ തള്ളുന്നത്.

ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. നിലവില്‍ ലണ്ടനിലെ വാന്‍സ് വര്‍ത്ത് ജയിലിലാണ് ഇദ്ദേഹം. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 19നാണ് നീരവ് മോദിയെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്ത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിപ്പു നടത്തിയതാണ് മോദിക്കെതിരെയുള്ള കുറ്റം. നേരത്തെ സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കോട്‌ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്ത കേസിലും നീരവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 48 കാരനായ മോദി നിലവില്‍ എന്‍.എം.പി വാര്‍ഡ്‌സ്വര്‍ത്ത് ജയിലിലാണ് താമസിക്കുന്നത്.

ഇന്ത്യയില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന നീരവ് മോദി, ലണ്ടന്‍ നഗരത്തില്‍ യാതൊരു നിയമ തടസ്സങ്ങളുമില്ലാതെ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഡെയ്ലി ടെലഗ്രാഫ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെ സമീപിച്ചത്.

നീരവ് മോദിയെ അറസ്റ്റു ചെയ്യാന്‍ ആവശ്യമായ രേഖകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ മറുപടിയൊന്നും തന്നില്ലെന്ന് ബ്രിട്ടന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെ വന്ന ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ നീരവ് മോദിയെ ലണ്ടനില്‍ കണ്ടു എന്നറിയിച്ച് ഇന്ത്യ സര്‍ക്കാറിനെ സമീപിച്ചപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഡെയ്ലി ടെലഗ്രാഫിനു വേണ്ടി നീരവ് മോദിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ മിക്ക് ബ്രൗണ്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more