'അവര്‍ മാപ്പ് പറഞ്ഞത് എന്നെ ഞെട്ടിച്ചു'; ഒരിക്കലും മാപ്പ് പറയില്ലെന്ന് 2016ല്‍ സവര്‍ക്കറെക്കുറിച്ച് ദ വീക്കില് ലേഖനമെഴുതിയ നിരഞ്ജന്‍ ടാക്ലെ
national news
'അവര്‍ മാപ്പ് പറഞ്ഞത് എന്നെ ഞെട്ടിച്ചു'; ഒരിക്കലും മാപ്പ് പറയില്ലെന്ന് 2016ല്‍ സവര്‍ക്കറെക്കുറിച്ച് ദ വീക്കില് ലേഖനമെഴുതിയ നിരഞ്ജന്‍ ടാക്ലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 11:15 am

ന്യൂദല്‍ഹി: 2016ല്‍ വി. ഡി സവര്‍ക്കറെക്കുറിച്ച് ലേഖനമെഴുതിയതില്‍ മാപ്പ് പറഞ്ഞ വാര്‍ത്താ മാഗസിന്‍ ദി വീക്കിന്റെ നടപടിയില്‍ പ്രതികരണവുമായി ലേഖകനും മാധ്യമപ്രവര്‍ത്തകനുമായ നിരഞ്ജന്‍ ടാക്ലെ. ദ വീക്ക് മാപ്പ് പറഞ്ഞത് ഞെട്ടിച്ചുവെന്നാണ് ടാക്ലെ പറഞ്ഞത്.

ന്യൂസ് ലോണ്‍ട്രിയോടായിരുന്നു നിരഞ്ജന്‍ ടാക്ലെയുടെ പ്രതികരണം. താന്‍ ഒരിക്കലും ഇതില്‍ മാപ്പ് പറയില്ലെന്നും ടാക്ലെ പറഞ്ഞു.

‘മാപ്പ് പറഞ്ഞ വീക്കിന്റെ നടപടി എന്നെ ഞെട്ടിച്ചു. ഞാന്‍ ഒരിക്കലും മാപ്പ് പറയില്ല. മാത്രമല്ല, ഈ കേസ് എങ്ങനെയും വിജയിക്കാനായി പോരാടും,’ ടാക്ലെ പറഞ്ഞു.

സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ 2016ല്‍ നല്‍കിയ പരാതിയിലാണ് ദ വീക്ക് മാപ്പ് പറഞ്ഞത്. ‘ എ ലാമ്പ്, ലയണൈസ്ഡ്,’ എന്ന ലേഖനത്തില്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് വീക്കിനെതിരെ പരാതി നല്‍കിയത്.

സവര്‍ക്കറെ കുറിച്ചുള്ള വസ്തുതകള്‍ മനഃപൂര്‍വ്വം അവഗണിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് രഞ്ജിത്ത് സവര്‍ക്കറുടെ കേസ്. ഇതിലാണ് ദ വീക്ക് മാപ്പ് പറഞ്ഞിരിക്കുന്നത്.

പരാതി നല്‍കിയെന്ന് പറഞ്ഞ് ഇത്രയും വര്‍ഷമായിട്ടും തനിക്ക് വക്കീല്‍ നോട്ടീസ് ഒന്നും തന്നെ വന്നിട്ടില്ലെന്നാണ് ടാക്ലെ പറഞ്ഞതെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഔദ്യോഗികമായി എനിക്ക് അയച്ച പരാതിക്കായാണ് ഞാന്‍ കാത്തിരിക്കുന്നത്. എല്ലാ കക്ഷികള്‍ക്കും അറിയിപ്പ് നല്‍കാതെ ഇത്തരത്തില്‍ ആരോപണങ്ങള്‍ നടത്താന്‍ പാടില്ല,” ടാക്ലെ പറഞ്ഞു.

സവര്‍ക്കറെ ഉയര്‍ന്ന ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു എന്നുമാണ് ദ വീക്ക് പുതിയ ലക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

ലേഖകനും അന്ന് പ്രസിദ്ധീകരിച്ച എഡിറ്റര്‍ ടി. ആര്‍ ഗോപാലകൃഷ്ണനും നിലവില്‍ വീക്കിന്റെ ജീവനക്കാരല്ലാത്തതിനാല്‍ കേസ് പുറത്ത് വെച്ച് തീര്‍പ്പാക്കിയെന്നാണ് എഡിറ്റര്‍ വി. എസ് ജയശ്ചന്ദ്രന്‍ പറഞ്ഞത്.

ദ വീക്കിന്റെ ലേഖകനായിരുന്നു നിരഞ്ജന്‍ ടാക്ലെ. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ദ വീക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ടാക്ലെ മാഗസിനില്‍ നിന്ന് രാജി വെക്കുന്നത്. എന്നാല്‍ അതിന് ശേഷം തനിക്ക് എവിടെയും ജോലി ലഭിക്കുന്നില്ലെന്നും ജോലിക്ക് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടില്ലെന്നും ടാക്ലെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Niranjan Takle about The week decision in apologising artcle about VD Savarkar