|

നിക്കി ഹാലെ യു.എസിന്റെ യു.എന്‍ അംബാസഡര്‍ സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവെച്ചു. ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി.

സൗത്ത് കരോളീന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷം 2017-ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യു.എന്നിലെത്തുന്നത്.  രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ട്രംപ് രാജി സ്വീകരിച്ചിട്ടുണ്ട്.

ALSO READ: നിരീശ്വരവാദികള്‍ അധികാരത്തിലിരിക്കുന്നതിന്റെ ഫലമാണ് ശബരിമലയിലെ വിധി: മുന്‍മേല്‍ശാന്തിമാര്‍

46-കാരിയായ ഹാലെ ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്നങ്ങളിലുമടക്കം യു.എന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ തന്നെ നിക്കി ഹാലെ വൈറ്റ്ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നത്. ട്രംപിന്റെ വിദേശ നയങ്ങളെ നിക്കി ഹാലെ വിമര്‍ശിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യു.എസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. പഞ്ചാബില്‍നിന്നു യു.എസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്.

WATCH THIS VIDEO: