| Sunday, 1st September 2024, 2:41 pm

ഗെയ്ൽ എന്ന വൻമരം തകർന്നുവീണു; ടി-20യുടെ രാജാവ് ഇനിമുതൽ ഇങ്ങേര് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡഴ്‌സിന് തകര്‍പ്പന്‍ ജയം. എസ്.കെ.എന്‍ പേട്ട്രിയോസിനെ 44 റണ്‍സിനാണ് ട്രിന്‍ബാഗോ പരാജയപ്പെടുത്തിയത്. വെര്‍ണര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ എസ്.കെ.എന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എസ്.കെ.എന്‍ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

നൈറ്റ് റൈഡേഴ്‌സിനായി 43 പന്തില്‍ 97 റണ്‍സ് നേടി നിക്കോളാസ് പൂരന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഒമ്പത് കൂറ്റന്‍ സിക്‌സുകളും ഏഴ് ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പൂരന്‍ സ്വന്തമാക്കിയത്.

ഒരു കലണ്ടർ ഇയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് പൂരന്‍ നടന്നുകയറിയത്. ഈ വര്‍ഷത്തില്‍ ഇതിനോടകം തന്നെ 139 സിക്‌സുകളാണ് പൂരന്‍ നേടിയത്. 2015ല്‍ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ നേടിയ 135 സിക്‌സുകളെന്ന നേട്ടം മറികടന്നുകൊണ്ടാണ് പൂരന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം മത്സരത്തില്‍ പൂരന് പുറമെ കീസി കാര്‍ട്ടി 35 പന്തില്‍ പുറത്താവാതെ 73 റണ്‍സും നേടി നിര്‍ണായകമായി. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്. സുനില്‍ നരെയ്ന്‍ 19 പന്തില്‍ 38 റണ്‍സും നേടി. നാല് സിക്‌സും മൂന്ന് ഫോറുമാണ് താരം നേടിയത്.

നൈറ്റ് റൈഡേഴ്‌സ് ബൗളിങ്ങിൽ ജോഷ്വ ലിറ്റില്‍, സുനില്‍ നരെയ്ന്‍, വഖാര്‍ സലാംഖെയില്‍ എന്നിവര്‍ രണ്ട് വിക്കറ്റും നഥാന്‍ എഡ്വാര്‍ഡ്, ടെറന്‍സ് ഹിന്‍ഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ നൈറ്റ് റൈഡേഴ്സ് മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

എസ്.കെ.എന്‍ ബാറ്റിങ്ങില്‍ മൈക്കിള്‍ ലൂയിസ് 38 പന്തില്‍ 56 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 19 പന്തില്‍ 39 റണ്‍സും എവിന്‍ ലൂയിസ് 23 പന്തില്‍ 39 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

Content Highlight: Nicholas Pooran Create a New Record

We use cookies to give you the best possible experience. Learn more