2014 ആവര്‍ത്തിക്കുമോ?; ബി.ജെ.പി- ശിവസേനാ സഖ്യത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് സഞ്ജയ് റാവത്ത്
Maharashtra Election
2014 ആവര്‍ത്തിക്കുമോ?; ബി.ജെ.പി- ശിവസേനാ സഖ്യത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2019, 9:40 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന സഖ്യത്തിന് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പി-ശിവസേന സീറ്റ് പങ്കിടല്‍ സംബന്ധിച്ച് അന്തിമതീരുമാനത്തില്‍ എത്താത്ത സാഹചര്യത്തിലാണ് ശിവസേനാ നേതാവിന്റെ പ്രസ്താവന.

നേരത്തെ സീറ്റ് പങ്കിടല്‍ സംബന്ധിച്ച കാര്യങ്ങള്‍ യഥാസമയത്ത് പ്രഖ്യാപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്.

‘ശിവസേനയുമായുള്ള ബി.ജെ.പി സഖ്യത്തില്‍ എനിക്കും ഉത്കണ്ഠയുണ്ട്. എന്തായാലും സീറ്റ് സംബന്ധമായ കാര്യങ്ങള്‍ കൃത്യസമയത്ത് പ്രഖ്യാപിക്കും’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ബി.ജെ.പി-ശിവസേനാ സഖ്യത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സീറ്റിനെകുറിച്ചുള്ള ചര്‍ച്ച ഏതാണ്ട് അന്തിമ തീരുമാനത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ചെയ്ത സമയത്ത് തന്നെ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ഏതാണ്ട് വ്യക്തതയുണ്ടായിരുന്നുമെന്നും’ സഞ്ജയ് റാവത്ത് പറഞ്ഞു.

നേരത്തെ ശിവസേന ആവശ്യപ്പെട്ട സീറ്റുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ വിട്ടുവീഴ്ച്ച ചെയതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം അമിത്ഷായും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള ധാരണയുടെ ഭാഗമാണിതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

സീറ്റ് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്ന് താക്കറെ പറഞ്ഞിരുന്നെങ്കിലും ബി.ജെ.പിയും ശിവസേനയുടേയും സ്വീകരിക്കുന്ന സമര്‍ത്ഥമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം വൈകിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും അവസാന ഘട്ടത്തിലാണ് സഖ്യം അവസാനിപ്പിച്ച് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.
288 സീറ്റില്‍ 122 സീറ്റ് ബി.ജെ.പി നേടിയിരുന്നു. ശിവസേന 63 സീറ്റും. പിന്നീട് ഇരുപാര്‍ട്ടികളും ധാരണയിലെത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ