| Tuesday, 24th March 2015, 3:38 pm

ചരിത്രം; ന്യൂസീലന്റ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓക് ലാന്റ് : ആവേശകരമായ സെമി ഫൈനല്‍ മത്സരത്തിനൊടുവില്‍ ചരിത്രത്തിലാദ്യമായി ന്യൂസീലന്റ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍. ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ന്യൂസീലന്റ് ഫൈനലിലെത്തിയത്.  ദക്ഷിണാഫ്രിക്ക സെമിയില്‍ തോല്‍ക്കുന്നത് നാലാം തവണയാണ്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തടസമായി ആദ്യമെത്തിയത് മഴയായിരുന്നു. തുടക്കത്തില്‍ തന്നെ ഹാഷിം ആംലയുടേയും (10) ഡി കോക്കിന്റെയും (14) വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഡ്യുപ്ലെസിസിന്റെയും റൂസോയുടെയും(39) മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ടില്‍ ഉണ്ടായ 89 റണ്‍സാണ് കരകയറ്റിയത്. പിന്നീട് ഡ്യൂപ്ലെസിസ് എ.ബി. ഡിവില്ലിയേഴ്‌സ് കൂട്ട് കെട്ടും ദക്ഷിണാഫ്രിക്കയെ മെച്ചപ്പെട്ട നിലയിലെത്തിച്ചു.

മഴനിയമത്തെ തുടര്‍ന്ന് തുടര്‍ന്ന് കളി 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. അതേസമയം ന്യൂസിലന്റിന്റെ വിജയലക്ഷ്യം 298 ആയി നിശ്ചയിച്ചു. കാണികളെ ആവേശത്തിലാഴ്ത്തുന്ന നിമിഷങ്ങള്‍ക്കാണ് പിന്നീട് ഓക്ക്‌ലാന്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

നിര്‍ണായകയകമായ മത്സരത്തില്‍ സ്ഥിരതയോടെ കളിച്ച ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍മാര്‍ അവസാന ഓവറിലെ ആവേശകരമായ പ്രകടനത്തോടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ന്യൂസിലന്‍ഡ് 42.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 73 പന്തില്‍ 83 റണ്‍സെടുത്ത ഗ്രാന്റ് എല്ലിയോട്ട് ആണ് ഇന്നത്തെ കളിയിലെ കേമന്‍. നടക്കാനിരിക്കുന്ന ഇന്ത്യ- ആസ്‌ത്രേലിയ സെമി വിജയിയെ ആണ് ന്യൂസിലാന്റ് ഫൈനലില്‍ നേരിടുക.

We use cookies to give you the best possible experience. Learn more