| Friday, 22nd May 2020, 8:52 am

ഇവിടെ രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു, അവിടെ ന്യൂസിലാൻഡ് ചെയ്യുന്നു; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാൻ തയ്യാറെടുത്ത് ജസീന്ത ആർഡൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലാൻഡ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഏറെ ചർച്ചചെയ്യപ്പെട്ട രാജ്യമായ ന്യൂസിലാൻഡ് സാമ്പത്തിക ആഘാതത്തിൽ നിന്നും മറികടക്കാൻ പുതിയ പദ്ധതികളുമായി മുന്നോട്ട്. ആളുകളുടെ ഇടയിലേക്ക് സർക്കാരിൽ നിന്ന് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്ത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ഹെലികോപ്റ്റർ മണി പദ്ധതി ന്യൂസിലാന്റ് നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ന്യൂസിലാൻഡ് ധനമന്ത്രി ​ഗ്രാൻഡ് റോബേർട്ട്സ്ൺ വെള്ളിയാഴ്ച്ച നടത്തി. പദ്ധതിയ്ക്ക് പൂർണ പിന്തുണയാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ നൽകിയിരിക്കുന്നത്.

നേരത്തെ തന്നെ ഈ പദ്ധതിയെക്കുറിച്ച് നിരവധി ആലോചനകൾ നടത്തിയിരുന്നുവെന്നും ഇപ്പോൾ അതുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹെലികോപ്റ്റർ മണി അല്ലെങ്കിൽ ജനങ്ങൾക്ക് ഇടയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതിക്ക് കൊവിഡ് 19 പശ്ചാത്തലത്തിൽ വലിയ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞരിൽ നിന്നും ലഭിക്കുന്നത്. സാമ്പത്തിക നോബേൽ ജേതാവായ ഇന്ത്യാക്കാരനായ അഭിജിത്ത് ബാനർജിയും ജനങ്ങൾക്ക് നേരിട്ട് പൈസ ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ന്യൂസിലാൻഡ് ധനമന്ത്രി ​ഗ്രാൻഡ് റോബേർട്ട്സ്ൺ

കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിയും ഈ ആശയം നിരവധി തവണ കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉയർത്തിയിരുന്നു.
അതേസമയം പദ്ധതി സെൻട്രൽ ബാങ്കുകളുടെ സ്വാതന്ത്ര്യം കുറയ്ക്കും, ദീർഘകാലത്തേക്ക് പണപ്പെരുപ്പത്തിനുള്ള സാധ്യതകൾ നിലനിർത്തും എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമ്പന്ന രാജ്യങ്ങളൊന്നും ഹെലികോപ്റ്റർ മണി എന്ന ആശയം സ്വീകരിച്ചിട്ടില്ല.

ഹെലികോപ്റ്റർ മണി ഡ്രോപ്പിൽ സെൻട്രൽ ബാങ്ക് നേരിട്ട് പണവിതരണം വർദ്ധിപ്പിക്കുകയും സർക്കാർ വഴി പുതിയ പണം ജനങ്ങൾക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. ന്യൂസിലാന്റിലേത് കയറ്റുമതി-ആശ്രിത സമ്പദ് വ്യവസ്ഥ ആയതിനാൽ തന്നെ അധിക പണം ഒരു അനു​ഗ്രഹമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more