Daily News
ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 20, 05:16 am
Sunday, 20th August 2017, 10:46 am

കാളികാവ്: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥി സംഘടന കൂടി പിറവിയെടുക്കുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഡി.എസ്.എ) എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. സംഘടനയുടെ പതാകയും പുറത്തിറക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 26 ന് എറണാകുളത്ത് അച്യതമോനോന്‍ ഹാളിലാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം. നെടുവാസല്‍ സമരനായിക സ്വാതിയാണ് ഡി.എസ്.എയുടെ സംസ്ഥാന പ്രഖ്യാപനം നടത്തുക.


Also Read: ഇടുക്കിയില്‍ ഹാഷിഷ് ഓയിലുമായി ശിവസേന നേതാവും അഭിഭാഷകനും അറസ്റ്റില്‍


എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനും കെ.എസ്.യുവിനുമെതിരായി ഒരു ബദല്‍ പ്രസ്ഥാനം എന്ന നിലയില്‍ ഡി.എസ്.എ പ്രവര്‍ത്തിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. സമൂഹത്തിലെ മര്‍ദ്ദിതരുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയെന്നതാണ് ഡി.എസ്.എയുടെ നയമെന്ന് സംഘാടകര്‍ പറയുന്നു.

നക്‌സല്‍ നേതാവ് മല്ലുരാജറെഡ്ഡിയ്ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത കേസില്‍ രൂപേഷും ഭാര്യ ഷൈനയും രണ്ട് വര്‍ഷമായി ജയിലിലാണ്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.