| Monday, 28th September 2020, 9:51 pm

ബീഹാറില്‍ എന്‍.ഡി.എക്കെതിരെ കൈകോര്‍ത്ത് ചന്ദ്രശേഖര്‍ ആസാദും പപ്പു യാദവും; കോണ്‍ഗ്രസിനെയും ക്ഷണിച്ച് ജനാധിപത്യ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കെതിരെ കൈകോര്‍ത്ത് ചന്ദ്ര ശേഖര്‍ ആസാദ് രാവണും പപ്പു യാദവും. പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് രൂപീകരിച്ചു

പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെ.എ.പി), ചന്ദ്ര ശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (എ.എസ്.പി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), ബഹുജന്‍ മുക്തി പാര്‍ട്ടി (ബി.എം.പി) എന്നീ പാര്‍ട്ടികളാണ് ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകുന്നത്. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്ന് നേതാക്കള്‍ പട്നയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബീഹാറിനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ സഖ്യം കോണ്‍ഗ്രസിനേയും എന്‍.ഡി.എയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ചിരാഗ് പാസ്വാനെയും ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരെയും സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞു.

ബീഹാറില്‍ രണ്ട് സഖ്യങ്ങളുണ്ട്, ഒന്ന് ജാതീയവും മറ്റൊന്ന് സാമുദായികവുമാണ്. തങ്ങളുടെ സഖ്യം മനുഷ്യത്വപരമാണെന്നും ഈ സഖ്യം രാഷ്ട്രീയത്തെക്കുറിച്ചല്ല സോഷ്യലിസത്തെക്കുറിച്ചാണെന്നും പപ്പു യാദവ് പറഞ്ഞു. വരും ദിവസങ്ങളില്‍ സഖ്യത്തെ ആര് നയിക്കുമെന്ന് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും പപ്പുയാദവ് പറഞ്ഞു.

അതേസമയം, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ ഇടത് പാര്‍ട്ടികളേയും ഉള്‍പ്പെടുത്തണമെന്ന് ആര്‍.ജെ.ഡിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

മഹാസഖ്യത്തില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച ഇനിയും അന്തിമമായിട്ടില്ല. അതിനിടെയാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

6580 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2015 ലെ തെരഞ്ഞൈടുപ്പില്‍ ജെ.ഡി.യു കൂടി പങ്കാളിയായ മഹാസഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച് 27 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്.

അതേസമയം തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.

നേരത്തെ മുന്നണിയില്‍ നിന്ന് ആര്‍.എല്‍.എസ്.പി പുറത്തുപോയിരുന്നു. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 10 നാണ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pappu Yadav, Chandrashekhar Azad Ravan Form Progressive Democratic Alliance To Contest Bihar Assembly Polls

We use cookies to give you the best possible experience. Learn more