അവര്‍ക്ക് മുതിര്‍ന്ന നേതാക്കളെയൊന്നും ആവശ്യമില്ല; രാജ്‌നാഥ് സിങ്ങിനും നിധിന്‍ഗഡ്കരിക്കും സംഭവിച്ചത് അത് തന്നെ; നവാബ് മാലിക്
D' Election 2019
അവര്‍ക്ക് മുതിര്‍ന്ന നേതാക്കളെയൊന്നും ആവശ്യമില്ല; രാജ്‌നാഥ് സിങ്ങിനും നിധിന്‍ഗഡ്കരിക്കും സംഭവിച്ചത് അത് തന്നെ; നവാബ് മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2019, 11:20 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മാത്രമുള്ളതാണ് പുതിയ എന്‍.ഡി. എ സര്‍ക്കാരെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് നവാബ് മാലിക്.

പാര്‍ലമെന്റില്‍ അമിത്ഷാക്കും നരേന്ദ്രമേദിക്കും മുതിര്‍ന്ന നേതാക്കളെയൊന്നും ആവശ്യമില്ല. അവര്‍ രാജ്‌നാഥ് സിങ്ങിനെയും നിധിന്‍ഗഡ്കരിയെയും പോലുള്ള മുതിര്‍ന്ന നേതാക്കളെയെല്ലാം ഒഴിവാക്കിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം.

നിരവധി മുതിര്‍ന്ന നേതാകള്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ല. രാജ്‌നാഥ്‌സിങിന് ആഭ്യന്തരം കൈവിട്ടു. ഇതേ അവസ്ഥയായിരുന്നു ഗഡ്കരിക്കും. അവര്‍ക്ക് മുതിര്‍ന്ന നേതാക്കളെയൊന്നും ആവശ്യമില്ല. അതാണ് അവരുടെ മനോഭാവമെന്നും നവാബ് മാലിക്ക് പറഞ്ഞു.

പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും മുതിര്‍ന്ന അംഗമായ രാജ്‌നാഥ് സിങിനെ പിന്തള്ളിയാണ് 54-കാരനായ അമിത് ഷാ രണ്ടാംസ്ഥാനത്തേക്ക് കടന്നുവരുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന രാജ്‌നാഥിന് ഇത്തവണ പ്രതിരോധമാണ് നല്‍കിയിരിക്കുന്നത്.രാജ്‌നാഥ് സിങിന് ശേഷം മൂന്നാമനായിട്ടായിരുന്നു അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്. ധനകാര്യമാകും അമിത് ഷായ്ക്ക് ലഭിക്കുന്ന വകുപ്പ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെള്ളിയാഴ്ച വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയായി അപ്രതീക്ഷിതമായി അമിത് ഷാ എത്തുകയായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ആയാലും ചുമതല നല്‍കുന്ന കാര്യത്തിലായാലും രാജ്‌നാഥ് സിങിനെ അരികുചേര്‍ക്കുന്നതായി കാണാം. മന്ത്രിസഭയിലെ രണ്ടാം സ്ഥാനം ലഭിച്ചത് അമിത്ഷാക്കാണ്. രണ്ട് പേരുടെ മന്ത്രിസഭയാണ് ഇപ്പോഴത്തേതെന്നാണ് മോദി വളരെ വ്യക്തമായി കാട്ടിത്തരുന്നത്. നവാബ് മാലിക്ക് പറഞ്ഞു.