| Saturday, 13th November 2021, 12:00 pm

ഗെലോട്ടിന്റെ കൈപ്പിടിവിട്ട് രാജസ്ഥാന്‍; മാറ്റം വേണമെന്നുറപ്പിച്ച് സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനില്‍ നീക്കങ്ങള്‍ ശക്തമാക്കി സച്ചിന്‍ പൈലറ്റ്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് സച്ചിന്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് മാറ്റം ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും അതുണ്ടാകണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സച്ചിന്‍ പ്രതികരിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമാണ് നേതാക്കളുമായി ചര്‍ച്ച ചെയ്തതെന്നും പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും സച്ചിന്‍ പറഞ്ഞു.

എന്നാല്‍, ഗെലോട്ടുമായുള്ള തര്‍ക്കം യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ തന്റെ പക്ഷത്തുനിന്നുള്ള എം.എല്‍.എമാരെ ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാല്‍ ഇത് ഗെലോട്ട് അംഗീകരിച്ചിട്ടില്ല. പ്രശ്‌നപരിഹാരത്തിനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം നടന്നിരുന്നു.

എത്രയും പെട്ടെന്ന് രാജസ്ഥാനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കണമെന്നാണ് നേതൃത്വം പറയുന്നത്.

2023 ലാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാനുള്ള നീക്കവും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ട്.
ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിനും എം.എല്‍.എമാരും പാര്‍ട്ടി വിട്ടുപുറത്തുപോയിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ എതിര്‍പ്പ് മറികടന്ന് പ്രിയങ്കയും രാഹുലും സച്ചിനെ തിരികെ എത്തിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘If Change Needed, Should Be Made’: Sachin Pilot After Meet With Sonia Gandhi Amid Cabinet Expansion Talks

We use cookies to give you the best possible experience. Learn more