national news
ബി.ജെ.പിക്ക് മറുപണി നല്‍കാന്‍ കോണ്‍ഗ്രസ്; പുതുച്ചേരിയില്‍ ഭരണം നിലനിര്‍ത്താന്‍ പുതിയ നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 19, 02:26 am
Friday, 19th February 2021, 7:56 am

ചെന്നൈ: പുതുച്ചേരിയില്‍ ഭരണം നിലനിര്‍ത്താന്‍ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്.
കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ തുടരുന്നതിനിടെ ബി.ജെ.പിയുടെ സഖ്യകക്ഷികളെ തങ്ങളോട് അടുപ്പിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍.ആര്‍. കോണ്‍ഗ്രസിലെ ചന്ദ്രപ്രിയങ്ക എ.ഐ.എ.ഡി.എം.കെ.യിലെ അസാന എന്നീ എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിന് പിന്തുണനല്‍കുമെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജിവെപ്പിക്കാനുള്ള ശ്രമം ബി.ജെ.പിയും നടത്തുന്നുണ്ട്.

നാല് എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.33 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 17സീറ്റാണ് വേണ്ടത്.

പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്സൈ സൗന്ദര്‍രാജന്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസ്വാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

നേരത്തെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ബി.ജെ.പി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്ന സൗന്ദര്‍രാജന് താല്‍ക്കാലിക ചുമതല നല്‍കിയത്.

തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ച പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: New Developments in Puducherry