ബംഗാളില്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍; ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മത്സരിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തെളിയുന്നു. ബംഗാളില്‍ ശക്തി പരീക്ഷിക്കാനൊരുങ്ങുന്ന ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രിസിനൊപ്പം മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തൃണമൂലിന് ആര്‍.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മമതാ ബാനര്‍ജി ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 10-12 സീറ്റുകളില്‍ മത്സരിക്കാനാണ് ആര്‍.ജെ.ഡി നീക്കം.

ബീഹാറി വോട്ടര്‍മാരുള്ള ഹൗറ, വെസ്റ്റ് ബര്‍ധൗന്‍, കൊല്‍ക്കത്തയിലെ ചില മണ്ഡലങ്ങള്‍ എന്നിവിടങ്ങളാണ് ആര്‍.ജെ.ഡി ലക്ഷ്യമിടുന്നത്. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന പ്രശാന്ത് കിഷോര്‍ ഞായറാഴ്ച ആര്‍.ജെ.ഡി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ സമാജ്‌വാദി പാര്‍ട്ടിയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

ബി.ജെ.പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളുമായി കൊല്‍ക്കത്തയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New Alliance on Cards? Mamata to Meet Tejashwi Yadav