| Sunday, 2nd June 2024, 9:45 pm

രക്തദാഹിയായ നെതന്യാഹു ലോകത്തെ മുഴുവൻ ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്നത് തടയണം: തുർക്കി പ്രസിഡന്റ്‌ എർദോഗാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഫലസ്തീനിനെയും ലോകത്തെ മുഴുവനും നെതന്യാഹു ദുരന്തത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. അങ്കാറയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ലോകത്തെ മുഴുവന്‍ വിപത്തിലേക്ക് വലിച്ചിഴക്കുന്ന രക്തദാഹിയായ നെതന്യാഹുവിനെ തടയണമെന്നും അദ്ദേഹം പറഞ്ഞു.

’76 വര്‍ഷമായി ഇസ്രഈല്‍ നടത്തുന്ന എല്ലാ അടിച്ചമർത്തലുകളും കൂട്ടക്കൊലകളും തുര്‍ക്കി എതിര്‍ക്കുന്നുണ്ട്. ഞങ്ങള്‍ എന്നും ഫലസ്തീന്‍ ജനതക്കൊപ്പം നിലകൊള്ളുക തന്നെ ചെയ്യും,’ എര്‍ദോഗാന്‍ പറഞ്ഞു.

ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുന്നതിൽ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടതിനെ തുടർന്ന് യു.എന്നിനെതിരെ രൂക്ഷ വിമർശനവുമായി അടുത്തിടെ അദ്ദേഹം രം​ഗത്തെത്തിയിരുന്നു.

ഐക്യരാഷ്ട്ര സഭയിൽ തന്റെ ഭരണകക്ഷിയായ എ.കെ പാർട്ടിയിൽ നിന്നുള്ള എം.പിമാരോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ വിമർശനം പ്രകടിപ്പിച്ചത്.

‘വംശഹത്യ അവസാനിപ്പിക്കാനോ സ്വന്തം ഉദ്യോഗസ്ഥരെയോ സഹപ്രവർത്തകരെയോ സംരക്ഷിക്കാനോ ഐക്യരാഷ്ട്ര സഭക്ക് കഴിഞ്ഞില്ല. മാനവികതയുടേത് മാത്രമല്ല ഐക്യരാഷ്ട്ര സഭയുടെ ആത്മാവും മരിച്ചുപോയിരിക്കുന്നു ,’ അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 21 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം റഫയിലെ അഭയാർത്ഥി ക്യാമ്പിൽ നടന്നിരുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ കൗൺസിൽ നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

Content  Highlight: Netanyahu dragging entire world into disaster: Erdogan

We use cookies to give you the best possible experience. Learn more