| Saturday, 1st August 2020, 8:01 pm

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം ഐക്യരാഷ്ട്ര സഭയ്ക്കും ഗൂഗിളിനും അയച്ച് നേപ്പാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കിയ ഭൂപടം നേപ്പാള്‍ ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും അയച്ചതായി റിപ്പോര്‍ട്ട്. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ചേര്‍ത്തുള്ള ഭൂപടമാണ് നേപ്പാള്‍ അയച്ചത്.

ജൂണ്‍ ആദ്യവാരമാണ് ഈ മൂന്ന് പ്രദേശങ്ങളും നേപ്പാളിനോട് ചേര്‍ത്തുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്.

പുതുക്കിയ ഭൂപടം ഇംഗ്ലീഷിലും അന്താരാഷ്ട്രതലത്തിലുമടക്കം പ്രസിദ്ധീകരിക്കുന്നതിന് പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി ഊര്‍ജ്ജിതശ്രമം നടത്തുന്നുണ്ട്.

ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളാണ് ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നിവ. ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ലിപുലേഖ് .

1962ലെ ചൈനയുമായുള്ള യുദ്ധം മുതല്‍ ഇന്ത്യ കാവല്‍ നില്‍ക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്.

ലിപുലേഖുമായി ഉത്തരാഖണ്ഡിലെ ധര്‍ച്ചുലയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ തുറന്നതിനുപിന്നാലെയാണ് ഭൂപടപരിഷ്‌കരണനടപടികളുമായി നേപ്പാള്‍ രംഗത്തെത്തിയത്.

ബ്രീട്ടീഷുകാരുമായുള്ള 1816-ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് തങ്ങളുടേതാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more