| Sunday, 16th June 2024, 5:47 pm

നീറ്റ് ക്രമക്കേട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം: കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് ക്രമക്കേട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍. മാര്‍ക്കിങ്ങില്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സി.ബി.ഐ അന്വേഷണമല്ല സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കേണ്ടതെന്ന് കപില്‍ സിബല്‍ പറഞ്ഞു.

‘സി.ബി.ഐ അന്വേഷണം ഭരണസംവിധാനത്തെ സംരക്ഷിക്കുന്നതായിരിക്കും. അതിനാല്‍ അധികാരത്തിലുള്ള സര്‍ക്കാരല്ല, സുപ്രീം കോടതി തെരഞ്ഞെടുത്ത സ്വതന്ത്ര ഉദ്യോഗസ്ഥരായിരിക്കണം അന്വേഷണം നടത്തേണ്ടത്,’ കപില്‍ സിബല്‍ പറഞ്ഞു.

പി.ടി.ഐ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നീറ്റ് ക്രമക്കേട് ആരോപണങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തു.

ഇത്തരമൊരു ആരോപണം ഉയരുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. നീറ്റ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതിനിടെ, നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രം​ഗത്തെത്തി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം.

പ്രസ്തുത വിവരങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് വലിയ ഉദ്യോഗസ്ഥന്‍ ആണെങ്കിലും വെറുതെ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം നീറ്റ് പരീക്ഷാ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.

Content Highlight: NEET row: Kapil Sibal demands probe by SC-appointed officials

We use cookies to give you the best possible experience. Learn more