ഫഡ്‌നാവിസ്, അമിത് ഷാ കൂടിക്കാഴ്ചക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പി
national news
ഫഡ്‌നാവിസ്, അമിത് ഷാ കൂടിക്കാഴ്ചക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 5:15 pm

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ബി.ജെ.പി ടൂറിസം മന്ത്രി ജയകുമാര്‍ റാവല്‍. ശിവസേനക്കൊപ്പം സഖ്യമുണ്ടായി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലെന്നും ജയകുമാര്‍ പറഞ്ഞു.

‘ശിവസേനയുമായി സഖ്യമുണ്ടാക്കരുതെന്നാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അവര്‍ക്ക് മത്സരിക്കാന്‍ ഒരു അവസരം കൂടി കൊടുത്താല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കും എന്നാണ് അവര്‍ പറയുന്നത്’- ജയകുമാര്‍ റാവല്‍ പറഞ്ഞു.

‘ശിവസേനയുമായി ധാരണയിലെത്തിയ സീറ്റുകളില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നേതാക്കള്‍ക്ക് കടുത്ത വിമര്‍ശനമുണ്ട്. ഈ സീറ്റുകളില്‍ നേരിയ വിത്യാസത്തിലാണ് പരാജയപ്പെട്ടത്.’- ജയകുമാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പാര്‍ട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരിക്കുന്നതില്‍ ശിവസേന-ബി.ജെ.പി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എത്രയും വേഗം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ മതിയായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നാണ് ശിവസേനയുടെ വാദം.

വലിയ ഒറ്റക്കക്ഷിയായ ബി.ജെപിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും അവര്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ ശിവസേനയുടെ മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

അങ്ങനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചാല്‍ 105 സീറ്റുള്ള ബി.ജെ.പിയെയാണ് ഗവര്‍ണര്‍ക്കു വിളിക്കേണ്ടി വരിക. എന്നാല്‍ ബി.ജെ.പിക്ക് ഒറ്റയ്ക്കു സര്‍ക്കാരുണ്ടാക്കാനും കഴിയില്ല. 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അങ്ങനെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുമ്പോള്‍ 56 സീറ്റുള്ള ശിവസേനയ്ക്ക് എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ കഴിയും. ഈ നീക്കത്തിലേക്കാണ് സേന പോകുന്നതെന്നു നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശിവസേന ഭരണത്തിലുണ്ടോ എന്ന കാര്യം വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയുമെന്നു മാധ്യമപ്രവര്‍ത്തകരോട് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ ഞായറാഴ്ച പറഞ്ഞിരുന്നു.