| Monday, 17th February 2020, 6:05 pm

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളാവുമെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ ഉന്നതോദ്യഗസ്ഥര്‍ പ്രതികളാവുമെന്ന് സി.ബി.ഐ. ഒപ്പം ഒന്നാം പ്രതി സാബു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ അറിയിച്ചു. സാബുവിനെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ അറസ്റ്റു ചെയ്ത പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികള്‍ ഉണ്ടാകും. അക്കൂട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകുെമന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലും പിന്നീട് അത് മറയ്ക്കാനുള്ള ഗൂഢാലോചനയിലുമടക്കം കൂടുതല്‍ പൊലീസുദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമായിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നാം പ്രതി സാബു അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തില്‍ സാബുവിനെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സി.ബി.ഐ സാബുവിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലടക്കം കൊണ്ടു പോയി തെളിവെടുക്കും.

സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി കൊച്ചിയില്‍ വെച്ച് സി.ബി.ഐ സാബുവിനെ അറസ്റ്റുചെയ്തത്.

സാബുവിന് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്. മറ്റു ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും.

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ഏഴു പ്രതികളും പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ ഏഴു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21-നാണ് വാഗമണ്‍ സ്വദേശിയായ രാജ് കുമാര്‍ പീരുമേട് ജയിലില്‍ വെച്ച് മരിച്ചത്. കസ്റ്റഡി മരണത്തില്‍ മരിച്ച രാജ്കുമാറിന്റെ ജീവനക്കാരി നല്‍കിയ മൊഴിയിലടക്കം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.ഐയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും പ്രോസിക്യൂഷന് കേസില്‍ പാളിച്ച സംഭവിച്ചുവെന്നും കാണിച്ചാണ് ഹൈക്കോടതി എസ്.ഐക്ക് ജാമ്യം നല്‍കിയത്.

രാജ്കുമാര്‍ മരണപ്പെട്ടത് കസ്റ്റഡിമര്‍ദ്ദനത്തില്‍ തന്നെയാണെന്ന് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പരിശോധനയില്‍ 22 പുതിയ പരിക്കുകളാണ് കണ്ടെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more