| Wednesday, 29th May 2024, 8:36 am

പിണറായി വിജയൻ മുണ്ടുടുത്ത മോദി, മമത സാരിയുടുത്ത മോദി, കെജ്‌രിവാളാകട്ടെ ബുഷ് ഷർട്ട് ഇട്ട മോദി: രാമചന്ദ്രൻ ഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി വിജയൻ മുണ്ടുടുത്ത മോദിയും മമത സാരിയുടുത്ത മോദിയും കെജ്‌രിവാൾ ബുഷ് ഷർട്ടിട്ട മോദിയും നവീൻ പട്നായിക് വെള്ളദോത്തി ധരിച്ചമോദിയുമായി മാറിയേക്കാമെന്ന് ചരിത്രകാരൻ രാമചന്ദ്രൻ ഗുഹ. മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

പരിപാടിയിൽ ‘ഇന്ത്യ എങ്ങോട്ട്’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വ ബിംബങ്ങളും കുടുംബാധിപത്യവും നിലനിൽക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളികളിലൊന്ന് അദ്ദേഹം പറഞ്ഞു.

‘നരേന്ദ്ര മോദി സ്വയം ദൈവമാണെന്ന് പറയുകയും അണികൾ അതേറ്റു പാടുകയും ചെയ്യുന്നത് അപകടകരമാണ്. ഇവിടെ മോദി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ബിംബമായി മാറുകയാണ്,’ അദ്ദേഹം പറഞ്ഞു.

എന്നാൽ മോദി മാത്രമല്ല ഇത്തരത്തിൽ രാഷ്ട്രീയ ബിംബമായി ഉയർത്തപ്പെടുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും അതിനുദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘പിണറായി വിജയൻ ചിലപ്പോൾ മുണ്ടുടുത്ത മോദിയും മമത ബാനർജി സാരിയുടുത്ത മോദിയും കെജ്‌രിവാൾ ബുഷ് ഷർട്ടിട്ട മോദിയും നവീൻ പട്നായിക് ദോത്തി ധരിച്ച മോദിയുമായി മാറിയേക്കാം,’ രാമചന്ദ്രൻ ഗുഹ പറഞ്ഞു.

ഇന്ത്യയിലെ ഏകാധിപത്യ സ്വഭാവമുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് മുമ്പും ഏകാധിപതികൾ ധാരാളമുണ്ടായിരുന്നു. ഇ.എം.എസ്. നായനാർ, ജ്യോതിബസു, മണിക് സർക്കാർ എന്നിവരെല്ലാം ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ച ‘ഹീറോ’ ആയ നേതാക്കളാണ്.

‘ഹീറോ’ ആയ നേതാക്കളുള്ള പാർട്ടികളിൽ നേതാക്കൾ തീരുമാനങ്ങളെടുക്കുകയും മന്ത്രിസഭാംഗങ്ങൾ ഉൾപ്പടെ മറ്റുനേതാക്കളെല്ലാം അത് അനുസരിക്കുകയും ചെയ്യുന്നു.

ധാരാളം ‘മിനി മോദികൾ’ നമ്മുടെ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ മമത ബാനർജിയും ആന്ധ്രയിലെ ജഗൻ മോഹനും അതിൽ ഉൾപ്പെടുമെന്നും രാമചന്ദ്രൻ ഗുഹ കൂട്ടിച്ചേർത്തു.

Content Highlight: Indian  mini Modi’s speech by Ramachandran Guha

We use cookies to give you the best possible experience. Learn more