| Tuesday, 20th July 2021, 3:20 pm

പീഡന പരാതി വ്യാജം; മന്ത്രി ഇടപെട്ടത് തര്‍ക്കം ഒത്തു തീര്‍പ്പാക്കാന്‍; പിന്തുണയുമായി എന്‍.സി.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.സി.പി. നേതാവ് പത്മാകരനെതിരായ പീഡന പരാതി വ്യാജമെന്ന് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതിയാണ് ഉന്നയിച്ചതെന്നാണ് എന്‍.സി.പിയുടെ വാദം.

പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ച് സംസാരിച്ച മന്ത്രി എ.കെ. ശശീന്ദ്രനെ പാര്‍ട്ടി പിന്തുണയ്ക്കുകയും ചെയ്തു.

പീഡനക്കേസില്‍ മന്ത്രി ഇടപെട്ടിട്ടില്ലെന്നും കുണ്ടറയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാനാണുമാണ് ശശീന്ദ്രന്‍ ശ്രമിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പ്രതികരിച്ചു.

യുക്തമായ തീരുമാനമെടുക്കാനാണ് മന്ത്രി ഫോണില്‍ നിര്‍ദ്ദേശിച്ചതെന്നും ആക്ഷേപങ്ങള്‍ കഴമ്പുള്ളതല്ലെന്നും പി.സി. ചാക്കോ
പറഞ്ഞു.

കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രി ഇടപെട്ടത്. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്.

എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗമാണ് ജി. പത്മാകരന്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.

അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം, എന്നാണ് എ.കെ. ശശീന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നത്. എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NCP supports ak sasheendran and NCP Leader accused in rape attempt case

We use cookies to give you the best possible experience. Learn more