| Sunday, 1st December 2019, 6:26 pm

താക്കറെ മന്ത്രിസഭയില്‍ പ്രമുഖ സ്ഥാനങ്ങള്‍ എന്‍.സി.പിക്ക്?; ആഭ്യന്തരത്തിനൊപ്പം അജിത് പവാറിന്റെ ഉപമുഖ്യന്ത്രി സ്ഥാനവും പരിഗണനയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ എന്‍.സി.പിയെ കാത്തിരിക്കുന്നത് മുഖ്യ സ്ഥാനങ്ങളെന്ന് സൂചന. 43 അംഗ മന്ത്രി സഭയില്‍ 16 മന്ത്രിമാരാണ് എന്‍.സി.പിക്കെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ശിവസേനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍.സി.പിക്ക് എം.എല്‍.എമാരുടെ എണ്ണം കുറവാണ്. എന്നിരുന്നാലും സേനയ്ക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരുമാവും ഉണ്ടാവുക. കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം നല്‍കിയതിനാലാണ് എന്‍.സി.പിക്ക് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കുന്നത്.

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസിന്റെ നാനാ പട്ടോളെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എന്‍.സി.പി ആഭ്യന്തരം ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശരത് പവാറിന്റെ അടുത്ത സഹായി ജയന്ത് പാട്ടീലാവും ആഭ്യന്തരമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുക. കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് പാട്ടീലായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഉദ്ദവ് താക്കറെയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത രണ്ട് എന്‍.സി.പി നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം.

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയ നാടകങ്ങള്‍ക്ക് പങ്കുചേരുകയും പിന്നീട് എന്‍.സി.പിയിലേക്ക് തിരിച്ചെത്തുകയും ചെയ്ത ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചേക്കും. വീണ്ടും ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ‘ഇതുവരെ തീരുമാനമില്ല. പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു അജിത് പവാറിന്റെ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റവന്യൂ വകുപ്പ് കോണ്‍ഗ്രസിനാവുമെന്നാണ് സൂചന. അത് മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി ബാലസാഹെബ് തോറാത്തിനോ മുന്‍ മുഖ്യമന്ത്രിയും മറാത്ത്വാഡ മേഖലയിലെ മറാത്ത നേതാവുമായ അശോക് ചവാനോ ലഭിച്ചേക്കും. സംഘംനറില്‍ നിന്ന് എട്ട് തവണ എം.എല്‍.എയായിട്ടുള്ള ആളാണ് തോറാത്ത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പാര്‍ട്ടിയുടെ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

ശിവസേനയ്ക്ക് നഗര വികസന വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more