| Saturday, 26th October 2019, 6:53 pm

ശിവസേനയില്‍ പ്രതീക്ഷ വെയ്ക്കുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കി എന്‍.സി.പി; പാര്‍ട്ടി നിലപാട് ഇങ്ങനെയെന്ന് പ്രഫുല്‍ പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അന്തിമ തീരുമാനത്തിലെത്താന്‍ ബി.ജെ.പി വൈകുന്നതിനിടെ നിലപാട് വ്യക്തമാക്കി എന്‍.സി.പി. തങ്ങള്‍ ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെയും ഭാഗമാകില്ലെന്ന് എന്‍.സി.പി വ്യക്തമാക്കി.

ജനവിധി ശിവസേനയ്ക്കും ബി.ജെ.പിക്കും ഒപ്പമാണെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളെന്നും എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറഞ്ഞു. ശക്തമായ പ്രതിപക്ഷത്തിന്റെ റോളാണ് എന്‍.സി.പി വഹിക്കുകയെന്നും പട്ടേല്‍ വ്യക്തമാക്കി.

ബി.ജെ.പിയുമായി ശിവസേന ഇടഞ്ഞാല്‍ സേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ് കഴിയുന്നത്. അതിനിടയ്ക്ക് എന്‍.സി.പി നിലപാട് വ്യക്തമാക്കിയത് മുന്നോട്ടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനീക്കങ്ങള്‍ക്കു തിരിച്ചടിയാകും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബി.ജെ.പിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍.സി.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി.

ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദത്തില്‍ തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞു.

പാര്‍ട്ടി എം.എല്‍.എമാര്‍ ഉദ്ധവുമായി ഇന്നു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അമിത് ഷായോ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസോ ഇക്കാര്യം എഴുതി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേനാ എം.എല്‍.എമാരുടെ ആവശ്യം. എന്നാല്‍ ഉദ്ധവാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും സര്‍നായിക് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 122 സീറ്റില്‍ നിന്ന് ബി.ജെ.പിക്ക് 17 സീറ്റുകള്‍ നഷ്ടപ്പെട്ടതാണ് ശിവസേനയുടെ വിലപേശലിനെ ബലപ്പെടുത്തുന്നത്.

We use cookies to give you the best possible experience. Learn more