തല മറന്ന് എണ്ണ തേക്കരുതെന്നേ പറയാനുള്ളൂ; മറുനാടന്‍ മലയാളിയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാസര്‍ ഫൈസി കൂടത്തായി
Kerala News
തല മറന്ന് എണ്ണ തേക്കരുതെന്നേ പറയാനുള്ളൂ; മറുനാടന്‍ മലയാളിയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാസര്‍ ഫൈസി കൂടത്തായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st June 2023, 11:22 pm

കോഴിക്കോട്: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഇസ്‌ലാമിക വിരോധവും ഫാഷിസ്റ്റ്, കൃസംഘിസ്റ്റ് സേവയും രക്തത്തിലലിഞ്ഞ ഇത്തരം ആഭാസകരെ പിന്തുണക്കാന്‍ മത്സരിക്കുന്ന മതേതരനേതാക്കള്‍ ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ ഫാഷിസത്തെ ചെറുക്കാന്‍ ശക്തമായ ഒരു മതേതര ചേരിക്കേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ് കര്‍ണാടകയില്‍ ഹിന്ദു മുസ്‌ലിം ജനത പിന്തുണച്ചത് കാണുമ്പോള്‍ ഇന്ത്യയില്‍ മതേതര ചേരിയുടെ തിരിച്ച് വരവാണ് സാധിക്കുന്നത്. ആ സമയത്താണ് ഇവിടെ കേരളത്തില്‍ ഇത്തരം മുസലിം വെറുപ്പിന്റെ ഉപാസകരെ താങ്ങാന്‍ ആ പാര്‍ട്ടിയുടെ ചില നേതാക്കള്‍ തയ്യാറായി കാണുന്നത്. തല മറന്ന് എണ്ണ തേക്കരുതെന്നേ ആ നേതാക്കളോട് പറയാനുള്ളൂ,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാത്തിലും വര്‍ഗീയത കണ്ടെത്തുന്നത് ചിലരുടെ മനോരോഗമാണെന്നും ഷാജന്‍ സ്‌കറിയ അക്കാര്യത്തില്‍ തന്റെ സ്റ്റുഡിയോയില്‍ ഇരുന്ന് വിഷം ഛര്‍ദ്ദിക്കുകയാണെന്നും നാസര്‍ കുറ്റപ്പെടുത്തി.

‘കാക്ക ഷോക്കടിച്ചടിച്ച് മരിച്ചാലും അതില്‍ വര്‍ഗ്ഗീയത കണ്ടെത്തി ഇസ്ലാമിക വിരുദ്ധത പെരുപ്പിച്ച് അവതരിപ്പിക്കുക എന്നത് ചിലരുടെ മനോരോഗമാണ്. മറുനാടന്‍ ഓണ്‍ലൈന്‍ മുതലാളി അക്കാര്യത്തില്‍ ഒരു ആഭാസനെ പോലെ തന്റെ സ്റ്റുഡിയോയില്‍ ഇരുന്ന് വിഷം ഛര്‍ദ്ദിച്ച് മലയാള മണ്ണ് മലിനമാക്കുന്നത് കുറേ നാളുകളായി. മതേതര കേരളത്തിന് അത് സഹിക്കുന്നതിലപ്പുറമായിട്ടുണ്ട്. ഇത്തരം ആഭാസകര്‍ ചില പ്രതിസന്ധികള്‍ നേരിടുന്നത് ‘ഉപ്പ് തിന്ന് വെള്ളം കുടിക്കുകയാണ്’ ,’ അദ്ദേഹം പറഞ്ഞു.

പി.വി അന്‍വര്‍ എം.എല്‍.എയോട് നേതാക്കള്‍ക്ക് വിയോജിക്കാം അത് രാഷ്ട്രീയമാണ്. അത്തരം രാഷ്ട്രീയ വിയോജിപ്പ് ഇത്തരം മുസ്‌ലിം വിരുദ്ധ ഭ്രാന്താക്കിയവരെ പിന്തുണച്ച് കൊണ്ടാവരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുസ്‌ലിം വെറുപ്പിന്റെ ഉപാസകരെ പിന്തുണക്കുന്ന രാഷ്ട്രീയ നേതാക്കളോട്
വിമര്‍ശനങ്ങളും നിരൂപണങ്ങളും മാന്യതയില്‍ ഷ്‌ളാഘനീയമാണ്. പക്ഷേ കാക്ക ഷോക്കടിച്ചടിച്ച് മരിച്ചാലും അതില്‍ വര്‍ഗ്ഗീയത കണ്ടെത്തി ഇസ്‌ലാമിക വിരുദ്ധത പെരുപ്പിച്ച് അവതരിപ്പിക്കുക എന്നത് ചിലരുടെ മനോരോഗമാണ്. മറുനാടന്‍ ഓണ്‍ലൈന്‍ മുതലാളി അക്കാര്യത്തില്‍ ഒരു ആഭാസനെ പോലെ തന്റെ സ്റ്റുഡിയോയില്‍ ഇരുന്ന് വിഷം ഛര്‍ദ്ദിച്ച് മലയാള മണ്ണ് മലിനമാക്കുന്നത് കുറേ നാളുകളായി. മതേതര കേരളത്തിന് അത് സഹിക്കുന്നതിലപ്പുറമായിട്ടുണ്ട്.
ഇത്തരം ആഭാസകര്‍ ചില പ്രതിസന്ധികള്‍ നേരിടുന്നത് ‘ഉപ്പ് തിന്ന് വെള്ളം കുടിക്കുകയാണ്’.

ഇസ്‌ലാമിക വിരോധവും ഫാഷിസ്റ്റ്, കൃസംഘിസ്റ്റ് സേവയും രക്തത്തിലലിഞ്ഞ ഇത്തരം ആഭാസകരെ പിന്തുണക്കാന്‍ മത്സരിക്കുന്ന മതേതരനേതാക്കള്‍ ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വരും. ഇന്ത്യന്‍ ഫാഷിസത്തെ ചെറുക്കാന്‍ ശക്തമായ ഒരു മതേതര ചേരിക്കേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ് കര്‍ണാടകയില്‍ ഹിന്ദു മുസ്ലിം ജനത പിന്തുണച്ചത് കാണുമ്പോള്‍ ഇന്ത്യയില്‍ മതേതര ചേരിയുടെ തിരിച്ച് വരവാണ് സാധിക്കുന്നത്.

ആ സമയത്താണ് ഇവിടെ കേരളത്തില്‍ ഇത്തരം മുസ്‌ലിം വെറുപ്പിന്റെ ഉപാസകരെ താങ്ങാന്‍ ആ പാര്‍ട്ടിയുടെ ചില നേതാക്കള്‍ തയ്യാറായി കാണുന്നത്. തല മറന്ന് എണ്ണ തേക്കരുതെന്നേ ആ നേതാക്കളോട് പറയാനുള്ളൂ.

അന്‍വര്‍ എം.എല്‍.എയോട് വിയോജിക്കാം അത് രാഷ്ട്രീയമാണ്. അത്തരം രാഷ്ട്രീയ വിയോജിപ്പ് ഇത്തരം മുസ്‌ലിം വിരുദ്ധ ഭ്രാന്താക്കിയവരെ പിന്തുണച്ച് കൊണ്ടാവരുതെന്നത് ഒരു കരുതലാവട്ടെ.
നാസര്‍ ഫൈസി കൂടത്തായി

Content highlight: Nazar faizy koodathayi critizes congress leaders those who support marunadan malayali