| Friday, 3rd March 2023, 8:14 am

മാളുവിനെയും തേജസിനെയും വെച്ചാണ് മഴവില്‍ മനോരമ വരെ കണ്ടന്റുണ്ടാക്കുന്നത്, വേറെയൊന്നും ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല: വെങ്കിടേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമയിലേക്ക് നായികയേയും നായകനേയും തെരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ റിയാലിറ്റി ഷോയായിരുന്നു നായിക നായകന്‍. ജനപ്രിയ പരിപാടിയിലെ തേജസ്, മാളവിക എന്നീ മത്സരാര്‍ഥികള്‍ വിവാഹിതരാവാന്‍ പോകുന്നു എന്ന വിവരം ഇരുവരും പുറത്ത് വിട്ടിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വെങ്കിടേഷ്. വെങ്കിടേഷും നായിക നായകനില്‍ മത്സരാര്‍ഥിയായിരുന്നു.

മാളവികയുടെ വ്‌ളോഗിലൂടെയാണ് കല്യാണത്തിന്റെ കാര്യം താന്‍ അറിയുന്നതെന്നും അപ്പോള്‍ തന്നെ തേജസിനെ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നുവെന്നും വെങ്കിടേഷ് പറഞ്ഞു. മഴവില്‍ മനോരമ പോലും തേജസിനെയും മാളുവിനെയുമാണ് കണ്ടന്റ് ആക്കുന്നതെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കിടേഷ് പറഞ്ഞു.

‘ഈ മെയ് മാസമാണ് മാളുവിന്റെയും തേജസിന്റെയും കല്യാണം. കല്യാണത്തിന്റെ കാര്യമൊക്കെ പറഞ്ഞുള്ള മാളുവിന്റെ ഒരു വ്‌ളോഗ് ഞാനൊരു ദിവസം കണ്ടു. വീഡിയോയില്‍ ആളുടെ മുഖം കാണിക്കുന്നില്ലായിരുന്നു, അയാള്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.

തിരിഞ്ഞ് നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ തേജസിനെ പോലെയില്ലേ എന്ന് എനിക്ക് തോന്നി. അത് കഴിഞ്ഞപ്പോഴാണ് മനസിലായത് അവന്‍ തന്നെയാണെന്ന്. ഉടനെ ഞാന്‍ തേജസിനെ ഫോണ്‍ ചെയ്തു. എടാ കള്ളാ ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. അളിയാ പറയാന്‍ പറ്റിയില്ല എന്ന് അവന്‍ പറഞ്ഞു.

എന്തായാലും അത് നന്നായി. പക്ഷെ ഇതിലെ ഏറ്റവും വലിയ തമാശ അതൊന്നുമല്ല. അടുത്തിടെ മഴവില്‍ മനോരമയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഇവരെ കുറിച്ചായിരുന്നു. തേജസും മാളവികയും, തേജസും മളവികയും എന്ന് തന്നെയാണ് അവിടുത്തെ സംസാരം.

അത് മാത്രമല്ല മഴവില്‍ മനോരമയും അവരുടെ കണ്ടന്റാണ് ഇറക്കുന്നത്. മുമ്പ് അവര്‍ ചെയ്ത പെര്‍ഫോര്‍മന്‍സിന്റെ വീഡിയോ എടുത്ത് ഇവര്‍ രണ്ടുപേരും ഒന്നിച്ചു അല്ലെങ്കില്‍ ഇവര്‍ രണ്ടുപേരും ഒന്നിക്കേണ്ടവരാണോ എന്നൊക്കെ ചോദിച്ചാണ് പോസ്റ്റ് ചെയ്യുന്നത്. വേറെ കണ്ടന്റ് ഇല്ലാത്തതുകൊണ്ടാണോ എന്ന് എനിക്കറിയില്ല,’ വെങ്കിടേഷ് പറഞ്ഞു.

content highlight: nayika nayakan contestant venkidesh about malavika and thejas

We use cookies to give you the best possible experience. Learn more