| Monday, 21st March 2022, 6:13 pm

അയാള്‍ക്ക് സംസ്‌കാരമുണ്ടെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: നവ്യനായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമയ്ക്ക് നല്‍കിയത്.

വിവാഹത്തിന് ശേഷം പത്ത് വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്ന താരം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയുടെ കാഴ്ചപ്പാടിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവാറുള്ള സൈബര്‍ അറ്റാക്കിനെ കുറിച്ചും പറയുകയാണ് നവ്യ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”സോഷ്യല്‍ മീഡിയ എന്നത് എനിക്ക് ജോലി ചെയ്യാനുള്ള ഒരു ഇടമായിയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍തത്തിലുള്ള ഞാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആളുകള്‍ എന്നെ അഭിനന്ദിച്ച് എഴുതും. അപ്പോള്‍ അത് വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്.

എനിക്ക് കമന്റുകള്‍ തുറക്കാന്‍ പോലും അറിയില്ലായിരുന്നു. അത് പഠിച്ചതിന് ശേഷം കമന്റുകള്‍ വായിച്ചിട്ട് മലയാളികള്‍ എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു,’ നവ്യ പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്കിനെ കുറിച്ചും താരം മനസുതുറക്കുന്നു.

”ആദ്യമായാണ് എനിക്ക് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് കുറച്ച് ദിവസം എനിക്ക് ഭയങ്കര വിഷമമായിരുന്നു. കാരണം, രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചത്.

എന്റെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിക്കിട്ടെ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ടതിന്റെ സംസ്‌കാരമാണെന്ന് വരെ പറഞ്ഞു. അത് പറഞ്ഞ വ്യക്തിക്ക് സംസ്‌കാരമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്റെ അച്ഛനെയും അമ്മയെയും പറയേണ്ട കാര്യമിലല്ലോ.

എന്നെ അത് വളരെയധികം വേദനിപ്പിച്ചു. പക്ഷേ പിന്നീട് ഞാന്‍ കമന്റ് ചെയ്യാതിരുന്നത് അവിടെ നിന്ന് ഞാന്‍ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവര്‍ക്ക് വീണ്ടും ആഘോഷമാവും. വീണ്ടും അത് വാര്‍ത്തയാവും. അപ്പോള്‍ മിണ്ടാതിരിക്കുക എന്ന മാര്‍ഗം മാത്രമെ എന്റെ മുമ്പില്‍ ഉണ്ടായിരുന്നുള്ളു. കമന്റുകളോടുള്ള വിശ്വാസം ഇപ്പോള്‍ എനിക്ക് അധികമില്ല,” നവ്യ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മികച്ച പ്രതികരണങ്ങള്‍ നേടിയാണ് ഒരുത്തീ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

Content Highlight: Navya Nair about cyber attack against her

We use cookies to give you the best possible experience. Learn more