| Wednesday, 24th May 2023, 10:01 pm

എല്ലാ പ്രശ്‌നങ്ങളെക്കാളും മുകളിലാണ് പാര്‍ലമെന്റും രാഷ്ട്രപതിയും; പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നവീന്‍ പട്‌നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. എല്ലാ പ്രശ്‌നങ്ങളെക്കാളും മുകളിലാണ് പാര്‍ലമെന്റും രാഷ്ട്രപതിയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെന്ന് പ്രസ്താവനയിലൂടെ ബി.ജെ.ഡി (ബിജു ജനതാ ദള്‍) അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വിഷയം പിന്നീട് സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും പ്രസ്താവനയില്‍ പറയുന്നു.

‘രാഷ്ട്രപതിയാണ് ഇന്ത്യയുടെ തലവന്‍. പാര്‍ലമെന്റാണ് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും അവര്‍ അധികാരം നേടുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

‘അവരുടെ അധികാരം എപ്പോഴും സംരക്ഷിക്കപ്പെടണം. ഈ ഭരണഘടനാ സ്ഥാപനങ്ങള്‍ തങ്ങളുടെ പവിത്രതയെയും ബഹുമാനത്തെയും ബാധിക്കുന്ന ഏതൊരു വിഷയത്തിനേക്കാളും മുകളിലായിരിക്കണമെന്ന് ബി.ജെ.ഡി വിശ്വസിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പിന്നീട് സഭയില്‍ ചര്‍ച്ച ചെയ്യാം. അതിനാല്‍ ബി.ജെ.ഡി ഈ സുപ്രധാന അവസരത്തിന്റെ ഭാഗമാകും,’ പ്രസ്താവനയില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായ തീരുമാനം മുന്‍പും ബി.ജെ.ഡി എടുത്തിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.സി.പിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മാറ്റിവെച്ച് പരിപാടിയില്‍ പങ്കെടുക്കണമെന്ന് റെഡ്ഡി ബുധനാഴ്ച പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരിപാടികള്‍ ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 28ന് നടക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് അടക്കമുള്ള 19 പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് സംയുക്ത പ്രസ്താവനയിറക്കിയിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിക്കാതെയുള്ള ഉദ്ഘാടന ചടങ്ങ് ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള അതിക്രമമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

‘രാഷ്ട്രപതി രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമാണ്. പ്രധാനമന്ത്രിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ഇതാദ്യമായല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത് കൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്യുന്നു.
ജനാധിപത്യത്തിന്റെ ആത്മാവ് പാര്‍ലമെന്റിന് പുറത്തായത് കൊണ്ട് തന്നെ ഞങ്ങള്‍ പുതിയ മന്ദിരത്തിന് മൂല്യമുണ്ടെന്ന് കണക്കാക്കുന്നില്ല,’ പ്രസ്താവനയില്‍ അറിയിച്ചു.

Contenthighlight: Naveen patnaik’s  JDS to attend parliament innauguration

We use cookies to give you the best possible experience. Learn more