| Monday, 4th January 2021, 8:35 am

കുട്ടി ട്രൗസറിട്ട് ഫോണിലൂടെ വിളിച്ചുപറയുന്നതല്ല ദേശീയത; ആര്‍.എസ്.എസിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജ്യത്തെ കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും സര്‍ക്കാര്‍ ‘ലവ് ജിഹാദി’നെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

”ഈ സമയത്ത് നിങ്ങള്‍ സംസാരിക്കുന്നത് ലവ് ജിഹാദിനെക്കുറിച്ചാണ്, നിങ്ങള്‍ വിവാഹങ്ങളെക്കുറിച്ച് നിയമങ്ങള്‍ ഉണ്ടാക്കുകയും കര്‍ഷകരുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് ചില പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല,” സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കുട്ടി ട്രൗസറിട്ട് ഫോണിലൂടെ വിളിച്ചുപറയുന്നതല്ല ദേശീയത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിച്ചാല്‍ അതാണ് യഥാര്‍ത്ഥ ദേശീയത, അല്ലാതെ കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണിലുടെ നടത്തുന്ന പ്രസംഗങ്ങളല്ല, ” ആര്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.

രണ്ടാമത്തെ (ലോക്സഭാ) തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം, കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിച്ച പെരുമാറ്റം പ്രതിഫലിപ്പിക്കുന്നത് അവരുടെ പേരുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി അവര്‍ എന്തും ചെയ്യുമെന്നാണ്. ഇന്ന്, ഈ രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധിക്കുക മാത്രമല്ല, അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്യുകയാണെന്നുമാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nationalism is not delivering phoney speeches from Nagpur wearing half-pants: Sachin Pilot

We use cookies to give you the best possible experience. Learn more