| Tuesday, 18th January 2022, 2:54 pm

കാര്‍ഡ് മാറ്റി കളിക്കുന്നതൊക്കെ കൊള്ളാം, ഇത്രക്ക് പച്ചക്കായാല്‍ ഗുണം ചെയ്യില്ല; കോടിയേരിയോട് കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോടിയേരിയെ പോലൊരു നേതാവ് ഇങ്ങനെ പറയുന്നത് അത്ഭുപ്പെടുത്തുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് കോണ്‍ഗ്രസിനെ അല്ലാതെ മറ്റാരെയാണ് ന്യൂനപക്ഷ ജനവിഭാഗം പിന്തുണക്കേണ്ടത്. ബി.ജെ.പിക്ക് പകരമാകാന്‍ കോണ്‍ഗ്രസ് ഇല്ലാതെ എങ്ങനെയാണ് കഴിയുക. സി.പി.ഐ.എമ്മിനകത്ത് തന്നെ ഇതിനോട് യോജിച്ച അഭിപ്രായം ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.

‘മുമ്പ് യു.ഡി.എഫില്‍ ന്യൂനപക്ഷങ്ങള്‍ മാത്രമായിരുന്നു എന്നായിരുന്നു ആരോപണം. കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി എന്നായിരു പണ്ട് പറഞ്ഞിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് ഹസന്‍, അമീര്‍, കുഞ്ഞാലിക്കുട്ടി എന്നായിരുന്നു.

ഇപ്പൊ ന്യൂനപക്ഷം ഇല്ല എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓരോ തവണയും കാര്‍ഡ് മാറ്റിക്കളിക്കുകയാണ് സി.പി.ഐ.എം. കാര്‍ഡ് മാറ്റുന്നതൊക്കെ കൊള്ളാം. പക്ഷേ ഇത്ര പച്ചക്കാകുമ്പോള്‍ അത്ര ഗുണം ചെയ്യില്ല,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റില്‍ സി.പി.ഐ.എമ്മിന് നാമമാത്ര പ്രതിനിധികളുള്ളത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സര്‍ക്കാരിന്റെ പരാജയങ്ങളിലെ ശ്രദ്ധതിരിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ ന്യൂനപക്ഷ നേതാക്കള്‍ ഇല്ല. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ വര്‍ഗീയത. അതിനെ എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ചങ്കൂറ്റമില്ലാത്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മോഹന്‍ ഭാഗവതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് രാഹുല്‍ സംസാരിച്ചത്. നേരത്തേയുള്ള നിലപാട് കോണ്‍ഗ്രസ് മാറ്റിയോ എന്നും കോണ്‍ഗ്രസ് മത നിരപേക്ഷ നിലപാടില്‍ നിന്ന് മാറിയോ എന്നുമാണ് അറിയേണ്ടത് എന്നും കോടിയേരി പ്രതികരിച്ചു.

മതപരമായ സംവരണം രാഷ്ട്രീയ പാര്‍ട്ടിക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. യു.ഡി.എഫിന്റെ കാലത്ത് സാമുദായിക സംഘടനകളാണ് ഭരണം നടത്തിയത്. എസ്.പിമാരേയും കലക്ടര്‍മാരെയും വരെ സാമുദായിക അടിസ്ഥാനത്തില്‍ തീരുമാനിച്ചവരാണ് യു.ഡി.എഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  National General Secretary of the Muslim League  P.K. Kunhalikutty In response to the allegations made by CPI (M) state secretary Kodiyeri Balakrishnan

We use cookies to give you the best possible experience. Learn more