മുത്തയ്യയുടെ സിംഹാസനത്തിലേക്ക് നഥാൻറെ കാൽവെപ്പ്; ഒമ്പത് രാജ്യങ്ങളെയും എറിഞ്ഞു വീഴ്ത്തി നേടിയ ചരിത്രനേട്ടം
Cricket
മുത്തയ്യയുടെ സിംഹാസനത്തിലേക്ക് നഥാൻറെ കാൽവെപ്പ്; ഒമ്പത് രാജ്യങ്ങളെയും എറിഞ്ഞു വീഴ്ത്തി നേടിയ ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd March 2024, 3:21 pm

ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. കിവീസിനെ 172 റണ്‍സിനാണ് കങ്കാരുപ്പട പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 369 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബ്ലാക്ക് ക്യാപ്‌സ് 196 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസ്ട്രേലിയന്‍ ബൗളിങ് നിരയില്‍ രണ്ട് ഇന്നിങ്സുകളിലായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നഥാന്‍ ലിയോണ്‍ നടത്തിയത്. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ ആണ് ലിയോണ്‍ നേടിയത്.

27 ഓവറില്‍ എട്ട് മെയ്ഡന്‍ ഉള്‍പ്പെടെ 65 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്സില്‍ നഥാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയിരുന്നു. 8.1 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 43 റണ്‍സ് വിട്ടുനല്‍കിയാണ് ലിയോണ്‍ നാലു വിക്കറ്റുകള്‍ നേടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ലിയോണ്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരെ അഞ്ച് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ തരാമെന്ന നേട്ടമാണ് നഥാന്‍ സ്വന്തമാക്കിയത്. ഒമ്പത് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെയാണ് ലിയോണ്‍ ഫൈഫര്‍ നേട്ടം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയാണ് ലിയോണ്‍ ഫൈഫര്‍ നേടിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണും ആണ്. രണ്ട് ഇതിഹാസ താരങ്ങളും ഒമ്പത് ടീമുകള്‍ക്കെതിരെയാണ് ഫൈഫര്‍ നേട്ടം സ്വന്തമാക്കിയത്.

ലിയോണിന് പുറമേ ഓസീസ് ബൗളിങ്ങില്‍ ജോഷ് ഹെസല്‍വുഡ് രണ്ട് വിക്കറ്റുകളും ട്രാവിസ് ഹെഡ് കാമറൂൺ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ രചിന്‍ രവീന്ദ്ര 105 പന്തില്‍ നിന്നും 59 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്സും ആണ് രചിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. മാര്‍ച്ച് എട്ട് മുതല്‍ 12 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഹാഗ്‌ലി ഓവലാണ് വേദി.

Content Highlight: Nathan Lyon create a record Test fifer in most countries