നെയ്മര്‍ പി.എസ്.ജിയുടെ ഇതിഹാസമാണ്; ഗുഡ്‌ബൈ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്: നാസര്‍ അല്‍ ഖലൈഫി
Football
നെയ്മര്‍ പി.എസ്.ജിയുടെ ഇതിഹാസമാണ്; ഗുഡ്‌ബൈ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്: നാസര്‍ അല്‍ ഖലൈഫി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th August 2023, 2:14 pm

പാരീസ് വിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയ നെയ്മര്‍ക്ക് വൈകാരിക സന്ദേശവുമായി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി. നെയ്മര്‍ പി.എസ്.ജിയുടെ ഇതിഹാസമാണെന്നും അദ്ദേഹത്തോട് ഗുഡ്‌ബൈ പറയേണ്ടി വരുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഖലൈഫി പറഞ്ഞു. താരം പി.എസ്.ജിയുടെ പടിയിറങ്ങിയതിന് പിന്നാലെ ക്ലബ്ബിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഖലൈഫിയുടെ സന്ദേശം.

‘പി.എസ്.ജിയുടെ ഇതിഹാസത്തോട് ഗുഡ്‌ബൈ പറയേണ്ടി വരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. നെയ്മര്‍ എന്നും അങ്ങനെയായിരിക്കും,’ ഖലൈഫി പറഞ്ഞു.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.

ഇവക്ക് പുറമെ അല്‍ ഹിലാലിന്റെ ഓരോ ജയത്തിനും 80,000 യൂറോ ബോണസ് നല്‍കും. സൗദി അറേബ്യയെ പ്രൊമോട്ട് ചെയ്യുന്ന ഓരോ പോസ്റ്റിനും അഞ്ച് ലക്ഷം യൂറോയും നെയ്മര്‍ക്ക് ലഭിക്കും. താരം ആവശ്യപ്പെടുന്നതെല്ലാം നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണെന്നും ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ഓഫര്‍ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് നെയ്മറെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വാര്‍ഷിക പ്രതിഫലത്തിനും സീസണ്‍ ബോണസിനും പുറമെയാണ് നെയ്മര്‍ക്കായി അല്‍ ഹിലാല്‍ ഓഫറുകള്‍ വെച്ചുനീട്ടിയിരിക്കുന്നത്. ഇതോടൊപ്പം കാമുകി ബ്രൂണാ ബിയാന്‍കാഡിക്കൊപ്പം താമസിക്കുവാനും അനുമതി ലഭിക്കും. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഇളവ് ലഭിച്ചിരുന്നു. സൗദിയില്‍ വിവാഹിതരല്ലാത്തവര്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ലെന്നാണ് നിയമം.

അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: Nasser Al Khelaifi send emotional message to Neymar