മെസിയും എംബാപ്പെയും ഒരേ തട്ടകത്തില്‍ വാഴുമോ? പ്രതികരണവുമായി പി.എസ്.ജി മാനേജര്‍
Football
മെസിയും എംബാപ്പെയും ഒരേ തട്ടകത്തില്‍ വാഴുമോ? പ്രതികരണവുമായി പി.എസ്.ജി മാനേജര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th December 2022, 1:32 pm

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഫൈനലിലെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാവുക ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബ് ആയ പാരീസ് സെന്റ് ഷെര്‍മാങ് ആയിരിക്കുമെന്നതില്‍ സംശയമില്ല.

ഇരുടീമിലും പി.എസ്.ജിയുടെ രണ്ട് പ്രധാന സ്‌ട്രൈക്കര്‍മാരാണ് കൊമ്പുകോര്‍ക്കാനെത്തിയത്. അര്‍ജന്റീനക്ക് പകരം ഫ്രാന്‍സ് ആണ് ചാമ്പ്യന്മാരായതെങ്കിലും നേട്ടം പി.എസ്.ജിക്ക് തന്നെയാണ്.

ലോകകപ്പ് അവസാനിച്ചയുടന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാരംഭിച്ച വിഷയമാണ് മെസിയും എംബാപ്പെയും പി.എസ്.ജിയില്‍ ഒരുമിച്ച് വാഴുമോ എന്നുള്ളത്. ഇരുവരെയും ടീമില്‍ നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ മെസിയോ എംബാപ്പെയോ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നുമാണ് പി.എസ്.ജിയുടെ മാനേജര്‍ നാസര്‍ അല്‍ ഖലൈഫി പറഞ്ഞത്.

റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനായിരുന്നു ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ആഗ്രഹമെങ്കിലും ലോക ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കിയാണ് എംബാപ്പെയെ പി.എസി.ജി നിലനിര്‍ത്തിയത്. അതേസമയം മെസി കഴിഞ്ഞ സമ്മര്‍ ട്രാന്‍സഫറിലാണ് ബാഴ്‌സലോണ എഫ്.സിയില്‍ നിന്ന് പി.എസ്.ജിയിലേക്കെത്തിയത്.

മികച്ച പ്രകടനമാണ് താരം കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ചത്. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ബാഴ്‌സലോണയടക്കം നിരവധി ക്ലബ്ബുകള്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ലോകകപ്പ് കഴിഞ്ഞേ ക്ലബ്ബിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നുള്ളൂ എന്നാണ് മെസി അറിയിച്ചിരുന്നത്.

ഇരുതാരങ്ങളെയും എന്തുവില കൊടുത്തും ക്ലബ്ബില്‍ നിലനിര്‍ത്താന്‍ തന്നെയാകും പി.എസ്.ജി തീരുമാനിക്കുക. അതേസമയം പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പി.എസ്.ജി സൈന്‍ ചെയ്യിക്കുന്നുണ്ടെന്ന വാര്‍ത്ത ഖലൈഫി തള്ളിക്കളഞ്ഞിരുന്നു.

നെയ്മറും എംബാപ്പെയും മെസിയുമുള്ളപ്പോള്‍ റൊണാള്‍ഡോയെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നില്ലെന്നും എന്നാല്‍ അദ്ദേഹം മികച്ച താരമാണെന്നാണ നാസര്‍ അല്‍ ഖലൈഫി പറഞ്ഞത്.

ജനുവരിയിലാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുക. താരങ്ങള്‍ ഏതൊക്കെ ടീമില്‍ തുടരുമെന്നും എങ്ങോട്ടേക്കൊക്കെ കൂടുമാറുമെന്നും കാത്തിരുന്ന് കാണണം.

Content Highlights: Nasser Al khaleifi about Messi and Mbappe