| Monday, 22nd April 2024, 5:21 pm

ഹേയ് സച്ചിന്‍ റീനു എവിടെയെന്ന്‌ ചോദിച്ചു; കൂടെയുള്ളവരാണ് അവരെന്താണ് ചോദിക്കുന്നതെന്ന് പറഞ്ഞു തന്നത്: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നസ്‌ലെന്‍ – മമിത ബൈജു എന്നിവര്‍ ഒന്നിച്ച് വലിയ വിജയമായ ചിത്രമാണ് പ്രേമലു. ഒരു മികച്ച റൊമാന്റിക് – കോമഡി എന്റര്‍ടൈനര്‍ തന്നെയാണ് ഈ ചിത്രം. കേരളത്തിലെ റിലീസിന് ശേഷം രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നു.

പിന്നാലെ പ്രേമലു തെലുങ്കിലും വലിയ വിജയമായി. ഇപ്പോള്‍ മല്ലികാര്‍ജുന എന്ന തിയേറ്ററില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് നസ്‌ലെന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രേമലു തെലുങ്ക് തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കേരളത്തില്‍ നിന്ന് കണ്ട ഫീല്‍ അല്ലായിരുന്നു എനിക്ക് ലഭിച്ചത്. ഞങ്ങളെ കൊണ്ട് ഒന്ന് സംസാരിക്കാന്‍ പോലും ശരിക്കും അവിടെയുള്ള ഓഡിയന്‍സ് സമ്മതിച്ചില്ല.

അവിടെ മല്ലികാര്‍ജുന എന്ന തിയേറ്ററില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായത് ഭീകരമായ അനുഭവമാണ്. 800 സീറ്റുകളാണ് ആ തിയേറ്ററില്‍ ഉണ്ടായിരുന്നത്. അത് അന്ന് ഹൗസ് ഫുള്ളായിരുന്നു. അവിടേക്ക് ഇന്റര്‍വെല്ലിനാണ് ഞങ്ങള്‍ കയറി ചെല്ലുന്നത്.

പടം കഴിയാതെയാണ് പോകുന്നത്. സത്യം പറഞ്ഞാല്‍ അവര് ഞങ്ങളെ അന്ന് മിണ്ടാന്‍ പോലും സമ്മതിച്ചിട്ടില്ല. ‘ഹേയ് സച്ചിന്‍ റീനു എവിടെ’ എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള ആളുകളാണ് എന്താണ് അവരൊക്കെ പറയുന്നതെന്ന് എനിക്ക് പറഞ്ഞു തന്നത്.

അന്ന് നമുക്ക് ഭാഷ അറിയില്ലല്ലോ. ഇപ്പോള്‍ കുറച്ചൊക്കെ തെലുങ്ക് മനസിലാകും. എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് എന്ന് പിക്ക് ചെയ്യാനൊക്കെ പറ്റുന്നുണ്ട്. അവര്‍ കളിയാക്കുകയാണോ എന്നൊക്കെ മനസിലാകും,’ നസ്ലെന്‍ പറഞ്ഞു.

ഈ വര്‍ഷം ഒരുപാട് റെക്കോഡുകള്‍ സൃഷ്ടിച്ച ചിത്രമാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയാണ് ഇത്. മമിത ബൈജുവിനും നസ്‌ലെനും പുറമെ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും പ്രേമലുവില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.


Content Highlight: Naslen Talks About His Theatre Experience

We use cookies to give you the best possible experience. Learn more