കാലിഫോര്‍ണിയ: ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യു.എസ് ബഹിരാകാശയാത്രികരായ സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.33ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം 7:03 ന് ക്രൂ ഡ്രാഗൺ കാപ്സ്യൂൾ മുകളിൽ ഉറപ്പിച്ച ഒരു ഫാൽക്കൺ 9 റോക്കറ്റ് ഭ്രമണപഥ ഔട്ട്‌പോസ്റ്റിലേക്ക് കുതിച്ചുയർന്നു.
നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്കോവ് എന്നീ നാല് ബഹിരാകാശയാത്രികരാണ് ക്രൂ-10 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.
മാർച്ച് 12ന് ഫ്ലോറിഡയിൽ നിന്ന് നാല് ബഹിരാകാശയാത്രികരുടെ പകരക്കാരനായി ക്രൂ-10 എന്ന ദൗത്യം നടത്താൻ സ്‌പേസ് എക്‌സും യു.എസ് ബഹിരാകാശ ഏജൻസിയും പദ്ധതിയിട്ടിരുന്നു, എന്നാൽ റോക്കറ്റിന്റെ ഗ്രൗണ്ട് സിസ്റ്റങ്ങളിലെ പ്രശ്‌നം സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്ന ദൗത്യം വൈകുന്നതിന് കാരണമായി.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഒമ്പത് മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു.
പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.
ഐ.എസ്.സിയിലേക്ക് നാസയും പങ്കാളികളും അടുത്ത ഗവേഷണ സംഘത്തെ അയക്കുന്നതിനായാണ് ക്രൂ 10 ദൗത്യം വിക്ഷേപിക്കുന്നത്. ക്രൂ 10 ദൗത്യ സംഘം ഐ.എസ്.എസില്‍ എത്തിയാലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിക്കുക. ഇരുവര്‍ക്കുമൊപ്പം നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഭൂമിയിലേക്ക് മടങ്ങും.
Content Highlight: NASA, SpaceX launch mission to bring astronauts Sunita Williams, Butch Wilmore home