| Monday, 15th August 2022, 11:41 am

'ഇനി ആ അബദ്ധം പറ്റില്ല'': സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നിന്ന് ടെലിപ്രോംപ്റ്റര്‍ ഒഴിവാക്കി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറത്തനിടയില്‍ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനത്തില്‍ പിഴവുണ്ടായതോടെ തപ്പിത്തടഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 75-ാം സ്വാതന്ത്യദിനാഘോഷ ചടങ്ങില്‍ ടെലിപ്രോംപ്റ്റര്‍ ഒഴിവാക്കി എത്തിയ മോദിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജ്യം ഡിജിറ്റലിലേക്ക് മാറണമെന്ന് പറയുന്ന മോദി തന്നെ പേപ്പറുകളുമായി പ്രസംഗത്തിനെത്തിയതിനെതിരേയും ട്രോളുകള്‍ വരുന്നുണ്ട്.

ചെങ്കോട്ടയില്‍ നിന്നും ഒമ്പതാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് മോദി ആശംസകള്‍ അറിയിച്ചു. പ്രസംഗം തുടങ്ങിയെങ്കിലും മോദി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചില്ല. സ്വതന്ത്ര്യ ഇന്ത്യയുടെ ശില്‍പികളേയും മോദി ചടങ്ങില്‍ ആദരിച്ചു.

സ്വാതന്ത്ര്യസമരകാലത്ത് ക്രൂരത നേരിടാത്ത ഒരുദിവസവും സമര സേനാനികള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ഇന്ത്യയേക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളേയും ഇന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ഗാന്ധിജി, ഭഗത് സിങ്, രാജ്ഗുരു, റാംപ്രസാദ് ബിസ്മില്‍, റാണി ലക്ഷ്മി ഭായ് തുടങ്ങി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വേരുകള്‍ പിഴുതെറിയാന്‍ പോരാടിയ സമര സേനാനികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. ഇവരോടൊപ്പം തന്നെ സ്വതന്ത്ര്യ ഇന്ത്യയുടെ ശില്‍പികളായ ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവരേയും രാജ്യം അനുസ്മരിക്കുന്നുവെന്നും മോദി പറഞ്ഞു.

‘വിവേകാനന്ദന്‍, അരബിന്ദോ, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ മഹാനായ ചിന്തകരുടെ നാടാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജേന്ദ്ര പ്രസാദ്, ജവഹര്‍ലാല്‍ നെഹ്റു, ശ്യാമ പ്രസാദ് മുഖര്‍ജി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും നമ്മുടെ രാജ്യത്തെ വാര്‍ത്തെടുക്കുകയും ചെയ്തു.

ബിര്‍സ മുണ്ട, തിരോട്ട് സിങ്, അല്ലൂരി സീതാരാമ രാജു തുടങ്ങിയ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികള്‍ ഇന്ത്യയുടെ എല്ലാ കോണുകളിലും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ മംഗള്‍ പാണ്ഡെ, താത്യാ തോപ്പെ, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫഖുള്ള ഖാന്‍, രാം പ്രസാദ് ബിസ്മില്‍ എന്നിവരോടും എണ്ണമറ്റ വിപ്ലവകാരികളോടും ഈ രാഷ്ട്രം നന്ദിയുള്ളവരാണ്,’ മോദി പറഞ്ഞു.

സ്വാതന്ത്ര്യസമര കാലത്തെ സ്ത്രീകളുടെ സംഭാവനയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പാരമര്‍ശിച്ചു.

വൈവിധ്യമാണ് ഇന്ത്യയുടെ കാതലെന്നും വരുന്ന 25 വര്‍ഷം രാജ്യത്തിന് ഏറെ പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

75 വര്‍ഷത്തെ ഇന്ത്യയുടെ യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. എന്നിട്ടും ജനങ്ങള്‍ ഒരിക്കലും കീഴടങ്ങിയില്ല. സ്വാതന്ത്ര്യം നേടിയപ്പോള്‍ നമ്മുടെ വികസനപാതയെ സംശയിച്ച നിരവധി പേരുണ്ടായിരുന്നു. പക്ഷേ, ഈ നാട്ടിലെ ജനങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു കാര്യമുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഈ മണ്ണ് പ്രത്യേകതകള്‍ നിറഞ്ഞതാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി.

വരും വര്‍ഷങ്ങളില്‍ അഞ്ച് പ്രധാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകണം. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കല്‍, പാരമ്പര്യത്തില്‍ അഭിമാനിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം, കടമ നിര്‍വഹിക്കല്‍ എന്നിവയിലെല്ലാമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അടുത്ത 25 വര്‍ഷം രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: Narendra Modi sidelined teleprompter during independence day speech

We use cookies to give you the best possible experience. Learn more