| Monday, 26th April 2021, 11:54 pm

എല്ലാ സഹായങ്ങള്‍ക്കും നന്ദി; കൊവിഡില്‍ ബൈഡനുമായി ചര്‍ച്ച നടത്തിയെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫോണിലൂടെ ചര്‍ച്ച നടത്തി.

ബൈഡനുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. അമേരിക്ക ഇന്ത്യയ്ക്ക് നല്‍കുന്ന എല്ലാ സഹായങ്ങള്‍ക്കും ബൈഡനോട് നന്ദി പറഞ്ഞുവെന്നും മോദി ട്വിറ്ററിലെഴുതി.

കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചര്‍ച്ച.

കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പറഞ്ഞത്.

ഇന്ത്യയെ സഹായിക്കുന്നതിന് ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും സഹായവും അടിയന്തരമായി അയയ്ക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്നും ബൈഡനും ഹാരിസും ഉറപ്പ് നല്‍കിയിരുന്നു.

‘പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ തന്നെ നമ്മുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ഇന്ത്യയെ ആവശ്യമുള്ള സമയത്ത് സഹായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചതാണ്,” ബൈഡന്‍ പറഞ്ഞു.

വേഗത്തില്‍ സഹായവും പിന്തുണയും നല്‍കാന്‍ യു.എസ് ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമലാ ഹാരിസ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയും ധീരരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയും തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായി കമലാ ഹരിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്. ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം അതി രൂക്ഷമാണ്.
ഓക്സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്.


Content Highlights: Narendra Modi Joe Biden Discussion Amid Covid Surge

We use cookies to give you the best possible experience. Learn more