നാലു വോട്ടിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്താത്ത, മത -സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളക്കാത്തവര്‍; വി.ഡി. സതീശനും പി.ടി. തോമസിനും പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Kerala News
നാലു വോട്ടിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്താത്ത, മത -സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളക്കാത്തവര്‍; വി.ഡി. സതീശനും പി.ടി. തോമസിനും പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th September 2021, 3:15 pm

കോട്ടയം: പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും പി.ടി. തോമസിനും പിന്തുണയുമായി മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വി.ഡി. സതീശനും പി.ടി. തോമസും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ട് എന്നുള്ളത് ആശാവഹമാണെന്ന് കൂറിലോസ് പറഞ്ഞു.

തനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ആണ് വി.ഡി. സതീശനും പി.ടി. തോമസും. നാലു വോട്ടിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്താത്തവരാണ് ഇവര്‍. മത -സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളക്കാത്തവര്‍ ആണെന്നും ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങള്‍ ആരുടെ മുന്‍പിലും വിളിച്ചു പറയാന്‍ ആര്‍ജവം ഉള്ളവരാണെന്നും കൂറിലോസ് പറഞ്ഞു.

അഴിമതിയുടെ കറ പുരളാത്തവരും സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ധാര്‍മിക നിലപാട് ഉള്ളവരും മതേതരത്വം മുറുകെ പിടിക്കുന്നവരുമാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും കൂറിലോസ് പറഞ്ഞു.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ബലക്ഷയം മുതലാക്കുന്നത് മത/ വര്‍ഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പുതുജീവന്‍ നല്‍കുവാന്‍ ഈ നേതാക്കള്‍ക്ക് ആകട്ടെ എന്ന് ആശംസിക്കുന്നെന്നും ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘പരസ്പരം ചെളിവാരിയെറിയുന്നത് നിര്‍ത്തണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം,’ സതീശന്‍ പറഞ്ഞു.

നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയുകയാണ് തങ്ങളെ പോലുള്ള രാഷ്ട്രീയനേതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാല ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഗീവര്‍ഗീസ് മാര്‍ കുറിലോസ് രംഗത്ത് എത്തിയിരുന്നു.
സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

അതേസമയം ബിഷപ്പിന്റെ പ്രസ്താവനയെ ന്യായീകരിച്ച് പാല അതിരൂപത രംഗത്ത് എത്തി. ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നായിരുന്നു രൂപത അറിയിച്ചത്.

സഹായ മെത്രാനാണ് പാല രൂപതയുടെ പ്രസ്താവന പുറത്തിറക്കിയത്. സമൂഹത്തിലെ അപകടകരമായ പ്രവണത ചൂണ്ടിക്കാണിക്കുകയാണ് പാലാ ബിഷപ്പ് ചെയ്തതെന്നാണ് വിശദീകരണം.

‘പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം. തെറ്റിദ്ധാരണജനകമായ പ്രചരണം അവസാനിപ്പിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.

മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കേരളത്തില്‍ ജിഹാദി സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന പ്രസ്താവനയും കല്ലറങ്ങാട്ട് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം പാലാ ബിഷപ്പിനെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയും എം.എസ്.എഫ് ദല്‍ഹി വൈസ് പ്രസിഡന്റുമായ അഫ്സല്‍ യൂസഫാണ് പരാതിക്കാരന്‍. തൃശ്ശൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.