| Friday, 2nd September 2022, 11:33 am

സംഘപരിവാറിനെതിരായ ആര്‍.എസ്.എസുകാരന്റെ വെളിപ്പെടുത്തല്‍; സര്‍ക്കാറിനോട് മറുപടി തേടി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ സംഘപരിവാറാണെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹരജി സെപ്റ്റംബര്‍ 22ന് പരിഗണിക്കും.

നാന്ദേഡ് സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.

ഹരജിയില്‍ അന്നേ ദിവസം മറുപടി നല്‍കാന്‍ 2006ലെ നാന്ദേഡ് സ്ഫോടന കേസില്‍ വാദം കേള്‍ക്കുന്ന സെഷന്‍സ് കോടതി ജഡ്ജി അശോക് ആര്‍ ധമേച്ച സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ സൈനിക പരിശീലനത്തിന് എത്തിക്കുകയും ബോംബ് നിര്‍മാണ, സ്ഫോടന പരിശീലനത്തില്‍ ഭാഗമാക്കുകയും ചെയ്തതായി അവകാശപ്പെട്ട് മുംബൈയിലെ ബിസിനസുകാരനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ യശ്വന്ത് ഷിന്‍ഡെയായിരുന്നു കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ വാദത്തിന് ശേഷം ഹരജി സ്വീകരിക്കുന്ന കാര്യം കോടതി തീര്‍പ്പാക്കുമെന്ന് ഹരജിക്കാരനായ യശ്വന്ത് ഷിന്‍ഡെയുടെ അഭിഭാഷകര്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള ബോംബ് സ്ഫോടന പരമ്പരകളില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് നാന്ദേഡ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.

ബി.ജെ.പിയുടെ രാഷ്ടീയനേട്ടത്തിനായി ആര്‍.എസ്.എസും ബജ്റംഗ്ദളും, വി.എച്ച്.പിയും രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് യശ്വന്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നിരവധി നേതാക്കളെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

എല്‍.കെ. അദ്വാനി, ആര്‍.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ് കുമാര്‍, മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകള്‍ അതിലുള്‍പ്പെടുന്നു.

സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച സ്ഫോടന വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ ഉണ്ടെന്നും, താന്‍ പേര് വെളിപ്പെടുത്തിയ നേതാക്കളുമായി നേരിട്ടുള്ള ചോദ്യം ചെയ്യലിന് തയ്യാറാണെന്നും യശ്വന്ത് വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

2006ല്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മരിച്ച കേസിലെ വിചാരണക്കിടെയാണ് തന്നെ സാക്ഷിയാക്കണമെന്നും പ്രധാന ഗൂഢാലോചന നടത്തിയവരെ പ്രതിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് കോടതിയെ സമീപിച്ചത്.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയെ മുഖത്തടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് യശ്വന്ത്.

Content Highlight: Nanded district Court asks reply from government on the revelations of RSS worker against Sanghparivar

We use cookies to give you the best possible experience. Learn more