| Wednesday, 10th April 2019, 6:06 pm

നമോ ടി.വിക്ക് വിലക്ക്; വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുടേയും ബി.ജെ.പിയുടേയും പരിപാടികള്‍ മാത്രം സംപ്രേക്ഷണം ചെയ്യാനായി ആരംഭിച്ച നമോ ടി.വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയതിനാലാണ് നമോ ടി.വിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ വിലക്ക് നിലനില്‍ക്കും.

നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച പി.എം മോദി എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. നാളെയായിരുന്നു ചിത്രം പുറത്തിറങ്ങേണ്ടത്. പി.എം മോദിക്കുള്ള വിലക്ക് നമോ ടി.വിക്കും ബാധകമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ, നമോ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്ന് പരിശോധിക്കാന്‍ ദല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നമോ ടി.വിക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ പരാതികളെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നമോ ടി.വി 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണംചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു പാര്‍ട്ടിയ്ക്ക് സ്വന്തം ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത് ചട്ടലംഘനമാവുമെന്നും ആരാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കുകയെന്നും എ.എപി പരാതിയില്‍ പറഞ്ഞിരുന്നു. ചാനല്‍ തുടങ്ങാനായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എ.എ.പി ചോദിച്ചിരുന്നു.

രാഷ്ട്രീയ പരസ്യങ്ങളും പെയ്ഡ് ന്യൂസുകളും പരിശോധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി. കഴിഞ്ഞയാഴ്ചയാണ് ചാനല്‍ പ്രക്ഷേപണം തുടങ്ങിയത്. മോദിയുടെ ചിത്രമാണ് ചാനലിന്റെ ലോഗോ.

2012ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ”നമോ ഗുജറാത്ത്” എന്ന പേരില്‍ 24 മണിക്കൂര്‍ ചാനല്‍ തുടങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more