| Saturday, 11th December 2021, 11:40 am

നിസ്‌കാര സ്ഥലത്ത് ബിപിന്‍ റാവത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുശോചന യോഗം; വീണ്ടും ജുമുഅ നിസ്‌കാരം മുടക്കി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: ഹരിയാനയില്‍ വീണ്ടും നിസ്‌കാരം മുടക്കി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍. നിസ്‌കാരം നടത്താന്‍ അനുവദിച്ചുനല്‍കിയ സ്ഥലത്തെത്തിയായിരുന്നു ഇവരുടെ അതിക്രമം.

ഖണ്ഡ്സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളിലെ ചില നിവാസികളും വലതുപക്ഷ ഗ്രൂപ്പുകളുടെ അംഗങ്ങളും വെള്ളിയാഴ്ച ഗുഡ്ഗാവിലെ സെക്ടര്‍ 37 പൊലീസ് സ്റ്റേഷന് പുറത്ത് നിയുക്ത നമാസ് സ്ഥലം കൈവശപ്പെടുത്തുകയും ബുധനാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു അനുശോചന യോഗം നടത്തുകയും ചെയ്തു.

മുസ്‌ലിം സമുദായത്തിലെ അംഗങ്ങളെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ സംഘം അനുവദിച്ചില്ല. മുസ്‌ലിങ്ങള്‍ നിസ്‌കാരം നടത്തുന്ന സ്ഥലത്ത് എല്ലാ ആഴ്ചയും പരിപാടികള്‍ നടത്തുമെന്നാണ് വലതുപക്ഷ സംഘടനകള്‍ പറഞ്ഞത്.

ഒത്തുചേര്‍ന്നുള്ള പരിപാടികള്‍ക്കായി ഗ്രാമത്തില്‍ ലഭ്യമായ ഒരേയൊരു തുറസ്സായ സ്ഥലമാണിതെന്നും തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് തങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ വ്യക്തമാക്കിയിരുന്നെന്നും ഇവര്‍ പറഞ്ഞു.

ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങള്‍ പിടിച്ചെടുക്കാത്ത സൗഹാര്‍ദപരമായ ഒരു പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാര്‍ത്ഥന നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഗുഡ്ഗാവില്‍ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.

എന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നത്. ഇതില്‍ എട്ട് സ്ഥലങ്ങളിലെ അനുമതി ഗുഡ്ഗാവ് അഡ്മിനിസ്ട്രേഷന്‍ പിന്‍വലിച്ചിരുന്നു.

ഹരിയാനയില്‍ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെ നിരന്തരം
അക്രമം നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം, ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ നിരവധി വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചിരുന്നു.
പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ അതിക്രമിച്ചുകയറിയത്. എന്നാല്‍, പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുന്നതിനെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Namaz disrupted again as protesters hold event to ‘mourn chopper crash victims’

We use cookies to give you the best possible experience. Learn more