| Thursday, 15th October 2020, 8:57 am

'ചിരാഗ് നീ കാരണമാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരിക്കുന്നത്'; ഒറ്റയ്ക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് രാം വിലാസ് പാസ്വാനെന്ന് ചിരാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് അച്ഛന്‍ രാം വിലാസ് പാസ്വാനായിരുന്നെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍. രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലായിരുന്നു ചിരാഗ് പാസ്വാന്റെ പ്രതികരണം.

”അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈ സമയത്ത് അച്ഛന്‍ കൂടി ഇല്ലാതാകുമെന്ന് കരുതിയിരുന്നില്ല. അച്ഛനായിരുന്നു എന്റെ എല്ലാ ശക്തിയും. അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോള്‍ എനിക്ക് എല്ലാം സാധിക്കുമായിരുന്നു. ഇപ്പോഴും ഞാനതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അച്ഛനാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. നീ ചെറുപ്പമാണ് എന്ത് കൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തുകൂടാ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു”. ചിരാഗ് പാസ്വാന്‍ പറഞ്ഞു.

അദ്ദേഹം എപ്പോഴുമെന്നോട് പറയുമായിരുന്നു ചിരാഗ് നീ കാരണമാണ് ഇപ്പോഴത്തെ ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ ആ സ്ഥാനത്ത് തുടരുന്നതെന്ന്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇതില്‍ ദുഃഖിക്കും. ഇതിനെല്ലാം സംസ്ഥാനവും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം നിരന്തരം എന്നോട് പറയുമായിരുന്നു”, ചിരാഗ് പാസ്വാന്‍ പറഞ്ഞു.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന പദ്ധതി അച്ഛന് ഉണ്ടായിരുന്നു എന്നത് ബി.ജെ.പിയുടെ മുതിര്‍ന്ന ദേശീയ നേതാക്കള്‍ക്ക് അറിയാമായിരുന്നെന്നും ചിരാഗ് പാസ്വാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് നടക്കാനിരിക്കേ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് പുറത്തുപോയത് എന്‍.ഡി.എയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായുളള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം ചിരാഗ് പാസ്വാന്‍ എടുക്കുന്നത്.

ഇതിന് പിന്നാലെ ബീഹാറിലെ ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ലോക് ജനശക്തി പാര്‍ട്ടിയിലേക്ക് പോയിരുന്നു.

ചിരാഗ് പാസ്വാനാണ് ലോക് ജനശക്തി പാര്‍ട്ടി എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെയാണ് അന്തരിച്ച ലോക് ജനശക്തി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാം വിലാസ് പാസ്വാനാണ് തന്നോട് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചിരാഗ് പാസ്വാന്‍ വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: My father instigated met to contest alone chirag paswan

We use cookies to give you the best possible experience. Learn more