കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്. ശ്രീലേഖയെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം.വി. നികേഷ് കുമാര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകളിന്മേല് തത്സമയ അഭിമുഖത്തിന് തയാറാണോ എന്നാണ് നികേഷ് കുമാര്‍ ശ്രീലേഖയെ ട്വീറ്റിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്.
”ശ്രീലേഖ യൂട്യൂബ് വെളിപ്പെടുത്തല്‍, ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും. ടി.വിയിലും സോഷ്യല്‍ മീഡിയയിലും,” നികേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
ശ്രീലേഖ യു ട്യൂബ് വെളിപ്പെടുത്തൽ ദൃശ്യമാധ്യമങ്ങൾ ചർച്ച ചെയ്യുന്നു . ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം ? നിങ്ങൾ പറയുന്ന സ്ഥലം , സമയം തീയതി . പറയുന്നത് മുഴുവൻ തത്സമയം സംപ്രേഷണം ചെയ്യും . ടിവിയിലും സോഷ്യൽ മീഡിയയിലും
— M V Nikesh Kumar (@mvnikeshkumar) July 11, 2022
നടി ആക്രമിക്കപ്പെട്ട കേസ് ഏറ്റവുമധികം ഫോളോഅപ് ചെയ്യുകയും അതിന്മേല് ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത ചാനല്‍ കൂടിയാണ് റിപ്പോര്‍ട്ടര്‍.
കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്. ശ്രീലേഖ നടത്തിയത്.
ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന് തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവുമില്ലാതിരിക്കെയാണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നുവന്നതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഷയത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴിയെടുക്കുമെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന് നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ശ്രീലേഖയുടെ അഭിപ്രായ പ്രകടനങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക.
ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശം.
നടിയെ ആക്രമിച്ച കേസിലെ വിസ്താരം നടന്നുകൊണ്ടിരിക്കെ, കേസിലെ പ്രതിയെക്കുറിച്ച് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും എന്നാണ് നിയമവിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.
Content Highlight: MV Nikesh Kumar challenge R Sreelekha on Dileep supportive comment