| Wednesday, 10th May 2023, 8:47 pm

കോണ്‍ഗ്രസ് ജയിച്ചാലും തോറ്റാലും കര്‍ണാടകയില്‍ ബി.ജെ.പി: എം.വി ഗോവിന്ദന്‍ കോണ്‍ഗ്രസ് ജയിച്ചാലും തോറ്റാലും കര്‍ണാടകയില്‍ ബി.ജെ.പി: എം.വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാലും തോറ്റാലും ബി.ജെ.പിക്ക് ഭരണം ഉറപ്പാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പി എം.എല്‍.എമാരെ പണം കൊടുത്ത് വാങ്ങുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ എം.എല്‍.എമാരെ ബി.ജെ.പി ലേലം വിളിച്ച് വാങ്ങിക്കുകയാണെന്നും ചെറിയ വ്യത്യാസമുള്ളത് കൊണ്ടാണ് അവര്‍ക്കിങ്ങനെ ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോന്നുമ്പോള്‍ ബി.ജെ.പിയില്‍ പോകുമെന്ന് പറഞ്ഞയാളാണ് കെ.പി.സി.സി പ്രസിഡന്റെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ലീഗ് പിന്തുണച്ചിരുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വിജയിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് 130 മുതല്‍ 150 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.എസുമായി സഖ്യമുണ്ടാക്കില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും വ്യക്തമാക്കി. വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ പുറത്ത് വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തൂക്ക് സഭയാണ് പ്രഖ്യാപിക്കുന്നത്. റിപ്പബ്ലിക്ക് ടി.വി പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റും ബി.ജെ.പിക്ക് 85 മുതല്‍ 100 സീറ്റുമാണ് പ്രവചിക്കുന്നത്. ജെ.ഡി.എസ് 24-32 സീറ്റുകളും മറ്റുള്ളവര്‍ 2-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ന്യൂസ് നേഷന്റെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ബി.ജെ.പി 114 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് 86 ഉം ജെ.ഡി.എസ് 21ഉം മറ്റുള്ളവര്‍ മൂന്നും നേടുമെന്നാണ് പ്രവചനം. സീ ന്യൂസ് എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കോണ്‍ഗ്രസ് 103 മുതല്‍ 118 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. ബി.ജെപി-79-94,ജെ.ഡി.എസ് 25-33, മറ്റുള്ളവര്‍ 2-5 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്.

വൈകിട്ട് അഞ്ച് വരെ 65.69 ശതമാനം പോളിങാണ് ഉണ്ടായത്. 224 മണ്ഡലങ്ങളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. മെയ് 13നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുക.

Contenthighlight: MV Govindan about karnataka election

We use cookies to give you the best possible experience. Learn more