| Thursday, 26th September 2024, 8:29 pm

പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അന്‍വറിന്റെ പ്രസ്താവനകള്‍ മാറുന്നു, ആവശ്യമായ നടപടി സ്വീകരിക്കും: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പി.വി. അന്‍വറിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി ശത്രുക്കളുടെ നിലപാടുകളിലേക്ക് മാറുന്നുവെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ന്യൂദല്‍ഹിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്‍വറിനെതിരെ ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞതിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അന്‍വറിന്റെ പ്രസ്താവനകള്‍ മാറുന്നുണ്ട് എന്ന് ഞാന്‍ ഇന്നലെ പറഞ്ഞിരുന്നു. അങ്ങനെ മാറരുത് എന്നും പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ എല്‍.ഡി.എഫില്‍ നിന്നും ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നുമൊക്കെ മാറുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയത് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്.

പ്രതിപക്ഷം പോലും പറയാത്ത തരത്തിലുള്ള കാര്യങ്ങളാണ് പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ അന്‍വര്‍ പറഞ്ഞിട്ടുള്ളത് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ, ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇടതുപക്ഷ സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്ന കാര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടി വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം ആവര്‍ത്തിക്കരുത് എന്ന് ഇന്നലെ തന്നെ പറഞ്ഞതാണ്. കൂടുതല്‍ കാര്യങ്ങള്‍ നാളെ പറയാം,’ എം.വി. ഗോവിന്ദന്‍ ദല്‍ഹിയില്‍ വ്യക്തമാക്കി.

ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനയടക്കം അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു. എം.വി. ഗോവിന്ദന്റെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള അന്‍വറിനെതിരായ പരാമര്‍ശങ്ങള്‍ നിവൃത്തികേട് കൊണ്ടാണെന്നും പാര്‍ട്ടി സെക്രട്ടറിക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണത്തോട് പ്രതികരിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തയ്യാറായില്ല.

അതേസമയം അന്‍വറിന്റെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും അന്‍വര്‍ ശത്രുക്കളുടെ കൈയില്‍ കളിക്കുകയാണോ എന്ന് സംശയിക്കുന്നതായും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കിയ സുര്യതേജസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അത് അന്‍വറിന്റെ പത്രസമ്മേളനം കൊണ്ട് അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ പത്രസമ്മേളനം നടത്തി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്‍വര്‍ മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനും നല്‍കിയിട്ടുള്ള പരാതിയിന്‍മേല്‍ അന്വേഷണം നടക്കുകയാണെന്നും അത് പൂര്‍ത്തിയാകുന്നതിന് മുമ്പായി പരാതിയെ കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് യോജിക്കുന്ന നിലയിലല്ല അന്‍വറിന്റെ നിലപാടുകളെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.

ഒരു ഇടതുപക്ഷ എം.എല്‍.എയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലപാടുകളല്ല പി.വി. അന്‍വറില്‍ നിന്നുണ്ടാകുന്നതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യോറോ അംഗം എ.വിജരാഘവനും പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടിക്ക് മുന്നില്‍ ഉന്നയിക്കുകയാണ് വേണ്ടിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക എന്നും അതില്‍ തെറ്റായ എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു പി.വി. അന്‍വറിന്റെ വാര്‍ത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് പോലും അന്‍വര്‍ പറഞ്ഞു. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

content highlights: MV Govinda’s reply to pv Anwar’s allegations

We use cookies to give you the best possible experience. Learn more