| Sunday, 5th September 2021, 12:28 pm

മോദിയെയും യോഗിയെയും വിറപ്പിച്ച് മുസഫര്‍നഗറില്‍ കര്‍ഷകര്‍; ആയിരങ്ങള്‍ പങ്കെടുത്ത് മഹാപഞ്ചായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസഫര്‍നഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടക്കുന്ന മഹാപഞ്ചായത്തിലേക്ക് ആയിരക്കണക്കിന് കര്‍ഷകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ മുസഫര്‍നഗറിലേക്ക് പുറപ്പെട്ടതിന്റെ കാഴ്ചകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ചാണ് മഹാപഞ്ചായത്ത് നടക്കുന്നത്.

ഒരു ലക്ഷത്തോളം കര്‍ഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ (ചാരുണി) പ്രസിഡന്റ് ഗുര്‍ണം സിംഗ് ചാരുണി അറിയിച്ചത്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.

മുസഫര്‍നഗര്‍ മഹാപഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് ഭാവിയിലേക്കുള്ള ചുവടുവെയ്പ്പാണെന്നുമാണ് ജയ് കിസാന്‍ ആന്തോളന്‍ നാഷണല്‍ കണ്‍വീനര്‍ അവിക് സാഹ പ്രതികരിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം കര്‍ഷക സംഘടനകളും സമ്മേളനത്തിനെത്തി ചേരുന്നുണ്ടെന്നും അവിക് സാഹ പറഞ്ഞു.

ഒന്‍പത് മാസം മുന്‍പാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദല്‍ഹിയിലെത്തി പ്രതിഷേധമാരംഭിക്കുന്നത്. താങ്ങുവിലയടക്കമുള്ള കര്‍ഷകന്റെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ഈ രംഗത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് ഈ കാര്‍ഷികവിരുദ്ധ നിയമങ്ങളെന്നും ഇവ പിന്‍വലിച്ചേ മതിയാകൂ എന്നുമാണ് കര്‍ഷകരുടെ ആവശ്യം.

‘മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടു തന്നെയാണ് ഞങ്ങള്‍ ഇവിടെ ഒത്തുച്ചേര്‍ന്നിരിക്കുന്നത്. ഇവ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു,’ മഹാപഞ്ചായത്തിനെത്തിയ കര്‍ഷകര്‍ പറഞ്ഞു.

പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് കര്‍ഷക നേതാവായ രാകേഷ് ടികായത് അറിയിച്ചത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക് ദളും കിസാന്‍ മഹാപഞ്ചായത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Muzaffarnagar Kisan Mahapanchayat updates

We use cookies to give you the best possible experience. Learn more