| Thursday, 19th January 2023, 9:10 pm

മെസി-റൊണാൾഡോ പോരാട്ടം കാണണം; ബിസ്നസ്‌മാൻ മുടക്കിയത് 22 കോടി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമാകെയുള്ള ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന മത്സരമാണ് വ്യാഴാഴ്ച നടക്കുന്ന മെസി-റൊണാൾഡോ മുഖാമുഖ പോരാട്ടം.

ഫ്രഞ്ച് ക്ലബ്ബ്‌ പി.എസ്.ജിക്കായി മെസി കളത്തിലിറങ്ങുമ്പോൾ, അൽ നസർ,അൽ ഹിലാൽ എന്നീ പ്രോ ലീഗ് ക്ലബ്ബുകളിലെ മികച്ച താരങ്ങളെ അണിനിരത്തിയുള്ള സൗദി ഓൾ സ്റ്റാർ ഇലവന്റെ ക്യാപ്റ്റനായാണ് റൊണാൾഡോ സൗദിയുടെ മണ്ണിലിറങ്ങുന്നത്.

കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10:30നാണ് മത്സരം.

എന്നാലിപ്പോൾ മത്സരത്തിനുള്ള വി.ഐ.പി ടിക്കറ്റിനായി 22 കോടിയോളം രൂപയാണ് ഒരു സൗദി റിയൽ റിയൽ എസ്റ്റേറ്റ് ബിസിനസ്മാൻ മുടക്കിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഒരു സ്പെഷ്യൽ ടിക്കറ്റാണ് വൻ തുക നൽകി സൗദി ബിസിനസ്മാൻ സ്വന്തമാക്കിയിരിക്കുന്നത്.

മുഷ്റഫ്അൽ ഗാംദി എന്ന സൗദി അറേബ്യൻ കോടീശ്വരനാണ് ടിക്കറ്റ് വാങ്ങിയത് എന്നാണ് സൗദി അറേബ്യ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

“അഭിനന്ദങ്ങൾ, താങ്കൾ അത് നേടിയിരിക്കുന്നു. ഈ സന്മനസിന് സർവ്വശക്തൻ താങ്കൾക്ക് വേണ്ട പ്രതിഫലം നൽകും,’ മുഷ്റഫ്-അൽ-ഗാംദിയെ ടാഗ് ചെയ്ത് അതോറിറ്റി   ട്വിറ്ററിൽ കുറിച്ചു.

ഈ സ്പെഷ്യൽ വി.ഐ.പി ടിക്കറ്റ് നേടിയാൽ മത്സരം തത്സമയം കാണുന്നതിന് പുറമേ മത്സരത്തിന്റെ സമാപനച്ചടങ്ങുകളിൽ ഉടനീളം പങ്കെടുക്കാനും, ഇരു ടീമുകളുടെയും ഡ്രസിങ് റൂം സന്ദർശിച്ച് മെസി, റൊണാൾഡോ തുടങ്ങിയ താരങ്ങളെ കാണാനും അവർക്കൊപ്പം ഫോട്ടോസ് എടുക്കാനും സാധിക്കും.

ഒരു കായിക മത്സരത്തിന് ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലുള്ള ടിക്കറ്റ് തുകയ്ക്കാണ് മുഷ്റഫ്-അൽ-ഗാംദി ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സൗദി കേന്ദ്രമാക്കിയാണ് അദ്ദേഹം തന്റെ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തുന്നത്.

അതേസമയം മത്സരത്തിൽ മെസിയും റൊണാൾഡോയും ഫസ്റ്റ് ഇലവനിൽ ഉണ്ടാകുമോയെന്നും ഇരു താരങ്ങളും മുഴുവൻ സമയം മത്സരം കളിക്കുമോയെന്നും സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

Content Highlights:Must watch Messi-Ronaldo match; The businessman spent 22 crores

We use cookies to give you the best possible experience. Learn more